മാവോവാദി രൂപേഷ് നാദാപുരത്ത്; ഇന്ന് തെളിവെടുപ്പ്

നാദാപുരം: കര്‍ശന സുരക്ഷയില്‍ മാവോവാദി രൂപേഷിനെ നാദാപുരത്ത് എത്തിച്ചു. ബുധനാഴ്ച വിലങ്ങാട് വായാട്ട് കോളനിയില്‍ കൊണ്ടുപോയി പൊലീസ് തെളിവെടുപ്പ് നടത്തും. വായാട് കോളനിയില്‍ സായുധവിപ്ളവത്തിന് ആഹ്വാനം ചെയ്തുള്ള ലഘുലേഖ വിതരണം ചെയ്ത കേസിലാണ് രൂപേഷിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്. എസ്.ഐ സാജു ആന്‍റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രൂപേഷിനെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചു. തുടര്‍ന്ന് നാദാപുരം ഡിവൈ.എസ്.പി എം.പി. പ്രേംദാസ് നാലു ദിവസത്തേക്ക് രൂപേഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ അകമ്പടിയോടെ നാദാപുരത്ത് കൊണ്ടുവന്നത്. പൊലീസ് വാഹനത്തില്‍നിന്നിറങ്ങിയ രൂപേഷ് മാവോയിസം തീവ്രവാദമല്ല, നക്സലിസം സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയാണ് സ്റ്റേഷനിലേക്ക് കയറിയത്. നാദാപുരം താലൂക്ക് ആശുപത്രിയില്‍നിന്ന് ഡോക്ടറെ എത്തിച്ച് പൊലീസ് പരിശോധന നടത്തി. സ്റ്റേഷനില്‍ സായുധസേനയുടെ നേതൃത്വത്തില്‍ കമാന്‍ഡോകളുടെ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തി. സ്റ്റേഷനിലത്തെുന്നവരെ മെറ്റല്‍ ഡിറ്റക്ടറിന്‍െറ സഹായത്തോടെ പരിശോധന നടത്തിയാണ് കടത്തിവിടുന്നത്. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകളാണ് രൂപേഷിനെതിരെ എടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.