ജ്വല്ലറി ഉടമയെ വഞ്ചിച്ച് സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയെന്ന പരാതി: രണ്ടുപേര്‍ കൂടി പിടിയില്‍

പേരാമ്പ്ര: ജ്വല്ലറി ഉടമയെ വഞ്ചിച്ച് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിമുങ്ങിയെന്ന പരാതിയില്‍ ഒന്നാംപ്രതിയായ യുവതിയുടെ ബന്ധുക്കളായ രണ്ടുപേര്‍ കൂടി പൊലീസിന്‍െറ പിടിയിലായി. ഒന്നാംപ്രതി ജമീലയെ നേരത്തെ പേരാമ്പ്ര സി.ഐ കെ.കെ. ബിജു അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍റിനിടയില്‍ ജാമ്യത്തിലിറങ്ങിയ ഇവരെ മറ്റൊരു വിശ്വാസവഞ്ചനക്കേസില്‍ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ കേസില്‍ ഇവര്‍ റിമാന്‍റിലാണുള്ളത്. മൂലാട് സ്വദേശികളും, ജമീലയുടെ ബന്ധുക്കളുമായ അസയിനാര്‍ (54), യൂസഫ് (47) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവരേയും പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു. സ്ത്രീയുടെ ഭര്‍ത്താവിനും കേസില്‍ പങ്കുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. ടൗണില്‍ ടാക്സി സ്റ്റാന്‍റിന് സമീപത്തെ ജ്വല്ലറിയില്‍നിന്നാണ് ഒന്നരക്കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി സ്ത്രീ മുങ്ങിയത്. ജമീല പ്രതിയായ സമാനപരാതികള്‍ വേറെയുണ്ടെന്നും, ഏതാണ്ട് ഒമ്പത് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചതായാണറിയുന്നത്. നേരത്തെ പലതവണ പേരാമ്പ്രയിലെ ജ്വല്ലറി ഉടമയുമായി ഇടപാട് നടത്തുകയും, അവധിതെറ്റാതെ കൃത്യമായി പണംനല്‍കുകയും ചെയ്ത് വിശ്വാസ്യത നേടിയശേഷമാണ് വന്‍തുകയുടെ ആഭരണം ഇവര്‍ കൈക്കലാക്കിയതെന്നാണ് ജ്വല്ലറി ഉടമയുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.