അധ്യാപകന്‍ മരിച്ച കേസില്‍ സാക്ഷിവിസ്താരം പുനരാരംഭിച്ചു

കോഴിക്കോട്: ഒമ്പതു വര്‍ഷം മുമ്പ് അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ സാക്ഷിവിസ്താരം പുനരാരംഭിച്ചു. മലപ്പുറം കാരാപറമ്പ് എ.എം.എല്‍.പി സ്കൂള്‍ അധ്യാപകനായിരുന്ന മുക്കം കാരമൂല കോവിലകത്തുകണ്ടി ഷബീര്‍ അഹമ്മദ് (26) മരിച്ച കേസിലാണ് രണ്ടാം അസി. സെഷന്‍സ് ജഡ്ജി ടിറ്റി ജോര്‍ജ് മുമ്പാകെ വിസ്താരം തുടങ്ങിയത്. ഷബീറിന്‍െറ മാതാവ് സുബൈദയെ ഒന്നാം പ്രതിക്കുവേണ്ടി എതിര്‍ വിസ്താരം നടത്തുന്നത് വ്യാഴാഴ്ച പൂര്‍ത്തിയായി. രണ്ടാം പ്രതിക്കുവേണ്ടിയുള്ള ക്രോസ് വിസ്താരം കേസ് വീണ്ടും പരിഗണിക്കുന്ന 16ന് നടക്കും. മകന്‍െറ ആത്മഹത്യാക്കുറിപ്പ് അവന്‍ തന്നെ എഴുതിയതാണെന്ന് ഉറപ്പാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടില്‍നിന്ന് ഇതെടുത്ത കാര്യം തനിക്കറിയാമെന്നും മാതാവ് മൊഴി നല്‍കി. ദീര്‍ഘാവധിയില്‍ വിദേശത്ത് പോയ ഷബീറിന് പുനര്‍നിയമനം നിഷേധിച്ചതിനാലും മാനസികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയതിനാലും ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. സ്കൂള്‍ മാനേജര്‍ അബ്ദു എന്ന അബ്ദുട്ടി, ഹെഡ്മാസ്റ്റര്‍ അമീര്‍ എന്ന ഉമറുല്‍ അമീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിദ്യാഭ്യാസ വകുപ്പ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഷബീറിന്‍െറ ആത്മഹത്യാക്കുറിപ്പിന്‍െറ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് ആത്മഹത്യാപ്രേരണക്ക് കേസെടുക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് വിചാരണക്കിടെ കാണാതായതിനെ തുടര്‍ന്നുള്ള നടപടികള്‍ വൈകിയതാണ് കേസ് നീളാന്‍ കാരണം. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എം. അശോകന്‍, അഡ്വ. ടി. ഷാജിത്ത് എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടിയും അഡ്വ. ശ്രീധരന്‍ നായര്‍, അഡ്വ. പി.വി. ഹരി എന്നിവര്‍ പ്രതികള്‍ക്കായും ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.