കോഴിക്കോട്: മൂന്നു കിലോ കഞ്ചാവുമായി ഒഡിഷ ഗോപാല്‍പുര്‍ സ്വദേശി അശോക് പ്രധാന്‍ (41) അറസ്റ്റിലായി. മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് പ്രതിയെ പിടികൂടിയതെന്ന് അസി.പൊലീസ് കമീഷണര്‍ ജോസി ചെറിയാന്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 50 രൂപയുടെ പൊതികളാക്കിയായിരുന്നു വിതരണം. ഇയാള്‍ കഴിഞ്ഞ ദിവസം അഞ്ചു കിലോ കഞ്ചാവ് കൊണ്ടുവന്നിരുന്നുവെന്നും രണ്ട് കിലോ വിതരണം ചെയ്തെന്നും മൊഴി നല്‍കി. ഒഡിഷയില്‍നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറ്റിക്കാട്ടൂരിലെ ഒരു സ്റ്റീല്‍ കമ്പനിയില്‍ ഇയാള്‍ കൂലിപ്പണി ചെയ്തിരുന്നു. മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐ ബി.കെ. സിജു, സി.പി.ഒ മാരായ ജതീര്‍ രാമകൃഷ്ണന്‍, ഷാഡോ ടീം അംഗങ്ങളായ മുഹമ്മദ് ഷാഫി, എം. സജി, അഖിലേഷ് മനോജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.