നരിക്കുനിയില്‍ കള്ളനോട്ട്; ബംഗാള്‍ സ്വദേശി പിടിയില്‍

നരിക്കുനി: നരിക്കുനി-കുമാരസ്വാമി റോഡിലെ ഒരു കടയില്‍ 500 രൂപയുടെ കള്ളനോട്ട് മാറാന്‍ ശ്രമിച്ച ബംഗാളിലെ മാല്‍ഡാ ജില്ലയിലെ മിലന്‍ നഗര്‍ സ്വദേശി മുഹമ്മദ് അനസിനെ (19) കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 8.30ഓടെ കടയിലത്തെി സാധനം വാങ്ങിയ ഇയാള്‍ 500 രൂപയുടെ നോട്ട് നല്‍കുകയായിരുന്നു. നോട്ടില്‍ സംശയംതോന്നിയ കടയുടമ കടയിലുണ്ടായിരുന്ന ബാങ്ക് ജീവനക്കാരന് നോട്ട് കൈമാറുകയും പരിശോധനയില്‍ കള്ളനോട്ടാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും കാക്കൂര്‍ പൊലീസ് സ്ഥലത്തത്തെി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നരിക്കുനിയിലെ മറ്റൊരു സ്ഥാപനത്തിലെ യന്ത്രത്തില്‍ പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണെന്ന് പൊലീസിനും ബോധ്യമായി. പിന്നീട് കടയുടമ കടയടക്കുമ്പോള്‍ താഴെയിട്ടിരുന്ന കാര്‍പെറ്റ് മടക്കിയെടുത്തപ്പോള്‍ കാര്‍പറ്റിന് ചുവട്ടില്‍നിന്ന് ആറ് 500 രൂപ നോട്ടുകള്‍കൂടി ലഭിച്ചു. ഇതും പൊലീസിനെ ഏല്‍പിച്ചു. പൊലീസ് വരുന്നതിനിടക്ക് കൈയിലുണ്ടായിരുന്ന മറ്റു നോട്ടുകള്‍ കാര്‍പെറ്റിനുള്ളില്‍ ഒളിപ്പിച്ചതാണെന്ന് കരുതുന്നു. ഇയാളെക്കുറിച്ചും കൂട്ടാളികളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.