പെരുമണ്ണ യു.ഡി.എഫില്‍ പ്രതിസന്ധി രൂക്ഷം: ബാങ്ക് പ്രസിഡന്‍റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്

പന്തീരാങ്കാവ്: വാര്‍ഡ് പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് പെരുമണ്ണ യു.ഡി.എഫിലെ പ്രതിസന്ധി ബാങ്ക് പ്രസിഡന്‍റിനെതിരായ അവിശ്വാസ നോട്ടീസിലേക്ക്. പെരുമണ്ണ സര്‍വിസ് സഹ. ബാങ്ക് പ്രസിഡന്‍റ് കെ.ഇ. ഫസലിനെതിരെയാണ് മുസ്ലിം ലീഗും ഐ ഗ്രൂപ് അംഗങ്ങളും അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷ നാരായണന്‍ വിജയിച്ച 12ാം വാര്‍ഡില്‍നിന്ന് യു.ഡി.എഫ് വിരുദ്ധ വോട്ടുകള്‍ തൊട്ടടുത്ത ലീഗ് വാര്‍ഡിലേക്കും മറ്റൊരു ലീഗ് വാര്‍ഡില്‍നിന്ന് യു.ഡി.എഫ് വോട്ടുകള്‍ 12ാം വാര്‍ഡിലേക്കും മാറ്റാനുള്ള നീക്കമാണ് വിവാദമായത്. അതിര്‍നിര്‍ണയ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനുപിന്നില്‍ ‘എ’ വിഭാഗത്തിലെ ചിലരാണെന്നാണ് ലീഗും ഐ വിഭാഗവും വിശ്വസിക്കുന്നത്. തങ്ങള്‍ക്ക് നഷ്ടം സംഭവിക്കുമെന്നതിനാല്‍ എ ഗ്രൂപ് നിലപാടിനെതിരെ ലീഗ് യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിട്ടുണ്ട്. ഗ്രൂപ ്മാറി ‘ഐ’യിലത്തെിയ ഉഷ നാരായണനെതിരെയുള്ള നീക്കമായി വ്യാഖ്യാനിച്ച് ഐ വിഭാഗവും ലീഗിനൊപ്പം ചേര്‍ന്നതോടെയാണ് എ വിഭാഗക്കാരനായ ബാങ്ക് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പെരുമണ്ണ സര്‍വിസ് സഹ. ബാങ്കില്‍ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളും പുതിയ നീക്കത്തിന് പിന്നിലുണ്ട്. കോടതികയറിയ നിയമന വിവാദം എം.കെ. രാഘവന്‍ എം.പിയുടെ മധ്യസ്ഥതയിലാണ് പരിഹരിച്ചിരുന്നത്. അന്നത്തെ ധാരണപ്രകാരം ഒരുമാസത്തിനകം തങ്ങളുടെ വിഭാഗത്തിന് ലഭിക്കേണ്ട നിയമനം ഒരുവര്‍ഷമായിട്ടും ലഭിച്ചില്ളെന്ന പ്രതിഷേധം ഐ വിഭാഗ ത്തിനുണ്ട്. ബാങ്ക് പ്രസിഡന്‍റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വമിടപെട്ട് ചര്‍ച്ചക്ക് ശ്രമം നടക്കുന്നുണ്ട്. നിലവില്‍ 11 ഡയറക്ടര്‍മാരില്‍ എ വിഭാഗത്തിന് അഞ്ചും ഐക്ക് നാലും ലീഗിന് രണ്ടുമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.