പനി വാര്‍ഡുകള്‍ : സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക്

മെഡിക്കല്‍ കോളജ് കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി വരാന്തയില്‍ കിടന്ന രോഗികള്‍ക്ക് ആശ്വസിക്കാം. വരാന്തയില്‍ കിടന്ന രോഗികള്‍ക്കാശ്വാസമായി പനി വാര്‍ഡുകള്‍ സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് മാറ്റി. ഇനി മഴയത്ത് നിലത്തു കിടന്ന് തണുപ്പുകൊള്ളേണ്ട ആവശ്യമില്ല. സുഖമായി വാര്‍ഡിലെ കിടക്കയില്‍ കിടക്കാം. പനിക്കാലം തുടങ്ങിയതോടെ മെഡിക്കല്‍ കോളജില്‍ വരാന്തമുഴുവന്‍ രോഗികള്‍ നിറഞ്ഞിരിക്കുകയായിരുന്നു. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ഒഴിഞ്ഞു കിടക്കുന്ന അഞ്ചാം നിലയിലാണ് പനി വാര്‍ഡും പനി ഒ.പിയും പ്രവര്‍ത്തിക്കുക. മെഡിക്കല്‍ കോളജിലെ 45 വാര്‍ഡുകളില്‍ 11 എണ്ണവും മെഡിസിന്‍ വാര്‍ഡുകളായിട്ടും പനിക്കാലത്ത് രോഗികള്‍ എല്ലാ വാര്‍ഡിന്‍െറയും വരാന്തയില്‍ കിടക്കുന്ന അവസ്ഥയായിരുന്നു. 11 വാര്‍ഡുകളിലായി പനി ബാധിച്ചതും അല്ലാത്തതുമായി 800ഓളം രോഗികള്‍ ചികിത്സയിലുണ്ട്. 400ഓളം പേര്‍ക്കുമാത്രം കിടക്കാന്‍ സൗകര്യമുള്ളിടത്താണ് ഇരട്ടി ആളുകള്‍ കഴിയുന്നത്. പനിബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവര്‍പോലും വരാന്തയില്‍ കിടക്കേണ്ട അവസ്ഥയില്‍നിന്ന് രോഗികള്‍ക്കൊരു മോചനമാവുകയാണ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പുതിയ സംവിധാനം. എന്നാല്‍, ജീവനക്കാരുടെ എണ്ണക്കുറവുമൂലം പുതിയ പരിഷ്കാരം നടപ്പാക്കുന്നതില്‍ വളരെ ബുദ്ധിമുട്ടുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. എട്ടു നിലകളുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ നാലു നിലകള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. എട്ടാം നിലയില്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലായിരുന്നു. ബാക്കി മൂന്നു നിലകളും വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ് രോഗികള്‍ക്ക് ഉപകാരപ്രദമാകും വിധത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.