ഏകജാലകത്തിലെ അശാസ്ത്രീയത: ജില്ലയിലെ ഗവ. കോളജുകളില്‍ ബിരുദ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു

കോഴിക്കോട്: ഏകജാലക സംവിധാനത്തിലെ അശാസ്ത്രീയത കാരണം ജില്ലയിലെ സര്‍ക്കാര്‍ കോളജുകളില്‍ ഡിഗ്രി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സ്വാശ്രയ കോളജുകളില്‍ വന്‍ തുക നല്‍കി ഡിഗ്രിക്ക് ചേരുമ്പോഴാണ് സര്‍ക്കാര്‍ മേഖലയില്‍ സീറ്റ് കാലിയായി കിടക്കുന്നത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ കോളജുകളിലുമായി നൂറുകണക്കിന് സീറ്റുകളാണ് നാലും അഞ്ചും അലോട്ട്മെന്‍റുകള്‍ കാത്തിരിക്കുന്നത്. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ പോലും സ്വാശ്രയ കോളജുകളില്‍ ചേരാന്‍ നിര്‍ബന്ധിതമാവുന്ന തരത്തില്‍ ഏകജാലക പട്ടിക ക്രമീകരിച്ചതാണ് പ്രശ്നമായത്. നേരിയ മാര്‍ക്ക് വ്യത്യാസത്തിന് സര്‍ക്കാര്‍, എയ്ഡഡ് കോളജ് ലഭിക്കാതെപോയവര്‍ സെമസ്റ്ററിന് 15,000 രൂപ വരെ ഫീസടച്ചാണ് സ്വാശ്രയ കോളജില്‍ ചേര്‍ന്നത്. മീഞ്ചന്ത ഗവ. കോളജിലാണ് ഏറ്റവും കൂടുതല്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെയുള്ള 537 ഡിഗ്രി സീറ്റില്‍ 386 പേരാണ് ഇതിനകം ചേര്‍ന്നത്. 151 സീറ്റുകളിലാണ് ഇവിടെ ഒഴിവ്. മൊകേരി ഗവ. കോളജിലെ 150 സീറ്റില്‍ 81 സീറ്റും ഒഴിഞ്ഞുകിടക്കുന്നു. കോടഞ്ചേരി ഗവ. കോളജില്‍ 160ല്‍ 36 എണ്ണവും ബാലുശ്ശേരി ഗവ. കോളജില്‍ 137ല്‍ 48ഉം കൊടുവള്ളി ഗവ. കോളജിലെ 124ല്‍ 48ഉം കുന്ദമംഗലം ഗവ. കോളജില്‍ 104ല്‍ 22ഉം സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മടപ്പള്ളി, നാദാപുരം കോളജുകളിലും സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഏകജാലക ഡിഗ്രി പ്രവേശത്തിന് മൂന്ന് അലോട്ട്മെന്‍റുകളാണ് കാലിക്കറ്റ് സര്‍വകലാശാല ഇതിനകം പ്രസിദ്ധീകരിച്ചത്. ഒന്ന്, രണ്ട് അലോട്ട്മെന്‍േറാടു കൂടി സ്വാശ്രയ കോളജുകളില്‍ ഏകജാലക പ്രവേശനടപടി അവസാനിപ്പിച്ചു. ശേഷിക്കുന്ന സീറ്റുകളില്‍ രണ്ടു തവണ സ്പോട്ട് അഡ്മിഷന്‍ നടത്താനും സര്‍വകലാശാല അനുമതി നല്‍കി. അലോട്ട്മെന്‍റ് ലഭിച്ചവര്‍ അതത് കോളജുകളില്‍ ചേരാനും നിര്‍ദേശിച്ചതോടെ വിദ്യാര്‍ഥികള്‍ സ്വാശ്രയ കോളജുകളില്‍ കൂട്ടത്തോടെ ചേര്‍ന്നു. സ്വാശ്രയ കോളജുകളില്‍ ഇതിനകം ചേര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ കോളജില്‍ ചേരണമെങ്കില്‍ ഫീസ് തിരിച്ചുലഭിക്കില്ളെന്നതാണ് പ്രശ്നം. ഇവര്‍ നാലാം അലോട്ട്മെന്‍റില്‍നിന്ന് പുറത്തായാല്‍ താരതമ്യേന മാര്‍ക്ക് കുറഞ്ഞവരായിരിക്കും സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഇനിയത്തെുക. സര്‍ക്കാര്‍-എയ്ഡഡ്, സ്വാശ്രയം എന്ന മുന്‍ഗണന ഏകജാലകത്തില്‍ അവഗണിച്ചതാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.