എരുമേലി: ഗ്രാമപഞ്ചായത്തില്‍ വ്യാഴാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധിച്ചതായി പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാര്‍ അറിയ ിച്ചു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിനും പ്ലാസ്റ്റിക് നിര്‍മിത പ്ലേറ്റുകള്‍, സ്പൂണ്‍, സ്‌ട്രോ ഉള്‍പ്പെടെയുള്ളവക്കും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. പൊതുപരിപാടികളിലും ആഘോഷങ്ങളിലും പ്ലാസ്റ്റിക് നിര്‍മിത പാത്രങ്ങള്‍, കപ്പുകള്‍ എന്നിവക്കുപകരം പുനഃചംക്രമണം ചെയ്യാവുന്നതും കഴുകി ഉപയോഗിക്കാന്‍ കഴിയുന്നതുമായവ വേണം ഉപയോഗിക്കാന്‍. എല്ലാ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. വ്യാപാരസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്, റബര്‍ മാലിന്യവും നിരോധിക്കും. പ്ലാസ്റ്റിക്, റബര്‍ മാലിന്യം കത്തിക്കുക, പൊതുനിരത്തുകളിലും ജലാശയങ്ങളിലും വലിച്ചെറിയുക, മലിനജലമൊഴുക്കുക, മാലിന്യങ്ങളോ വിസര്‍ജ്യ വസ്തുക്കളോ വാഹനങ്ങളില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുക തുടങ്ങി കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ കേസെടുക്കും. ആറു മാസം മുതല്‍ ആറുവര്‍ഷം വരെ തടവോ, 2500 മുതല്‍ രണ്ടുലക്ഷം വരെ പിഴയോ ലഭിക്കാം. ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്താന്‍ പഞ്ചായത്ത്, െപാലീസ്, ആരോഗ്യവകുപ്പ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന മോണിറ്ററിങ് യൂനിറ്റ് രൂപവത്കരിക്കാന്‍ തീരുമാനിച്ചതായും പഞ്ചായത്ത് പ്രസിഡൻറ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേനയെ നിയോഗിക്കും. വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്ന വീട്ടുടമസ്ഥനില്‍നിന്ന് മാസം 30രൂപ വരെ ഈടാക്കും. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം വേര്‍തിരിച്ച് ശേഖരിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും വ്യാപാരികളുമായി ആലോചിച്ച് മാലിന്യങ്ങളുടെ തോതനുസരിച്ച് 100 രൂപവരെ ഈടാക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ഉണ്ടാകുമെന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിലൂടെ പൊടിച്ച് ടാറിങ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം ഈരാറ്റുപേട്ട: മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പടപ്പാട്ടും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസല്‍ എളേറ്റില്‍ സെമിനാർ നയിച്ചു. പ്രിന്‍സിപ്പല്‍ മിനി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി. എസ്.പി.സി കാഡറ്റുകളുടെ സ്വാതന്ത്ര്യദിന പരേഡും നടന്നു. വി.എം. സിറാജ്, ഫൈസല്‍ കൊടുവള്ളി, എം.എഫ്. അബ്ദുല്‍ഖാദിര്‍, ഫാത്തിമ ഹുസൈന്‍, ഫിദ ഹാരിസ് എന്നിവര്‍ സംസാരിച്ചു. സിറാജ് വട്ടക്കയം, അന്‍സാര്‍ അലി, ഫെലിസ അമ്മ ചാക്കോ, സജ്‌ന സഫറു, പി.കെ. സോഫി, താര എസ്.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.