ഏറ്റുമാനൂർ: പ്രളയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്കുണ്ടായ നാശനഷ്ടം സമയബന്ധിതമായി പരിഹരിക്കുമെന്ന് ബോർഡ് അംഗം കെ. രാഘവൻ പറഞ്ഞു. ഏറ്റുമാനൂർ മഹാദേവക്ഷേത്രം ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനൂറോളം ക്ഷേത്രങ്ങൾക്ക് കേടുപാടുണ്ടായി. പരിഹരിക്കുന്നതിന് ഭക്തരുടെയും ക്ഷേത്ര ഉപദേശകസമിതികളുടെയും കൂട്ടായ്മ വേണം. ആഘോഷങ്ങൾ വെട്ടിച്ചുരുക്കി തുക സമാഹരിച്ച് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, ഏറ്റുമാനൂർ, വൈക്കം ഗ്രൂപ്പുകളിലെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. വൈക്കം ദേവസ്വം ഡെപ്യൂട്ടി കമീഷണർ കെ.എസ്. വിനോദ് അധ്യക്ഷതവഹിച്ചു. ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമീഷനർ അജിത് പ്രസാദ് സംസാരിച്ചു. പ്രധാനാധ്യാപിക മർദിച്ച സംഭവം: ആത്മഹത്യശ്രമ കേസ് ഒത്തുതീർക്കുന്നു ഗാന്ധിനഗർ: പ്രധാനാധ്യാപിക ചൂരൽകൊണ്ട് അടിച്ചതിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർഥി പാറ്റഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കേസ് ഒത്തുതീർക്കുന്നു. ഇതേ സ്കൂളിൽ പഠനം തുടരേണ്ടതിനാൽ അധ്യാപികക്കെതിരെ കേസ് വേണ്ടെന്ന് തീരുമാനിച്ചു. സംഭവം അന്വേഷിച്ച് മൊഴി രേഖപ്പെടുത്താൻ മരങ്ങാട്ടുപിള്ളി പൊലീസ് വിദ്യാർഥി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയിരുന്നു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനാൽ പൊലീസ് മടങ്ങിപ്പോയി. അതേസമയം, ശനിയാഴ്ച സ്കൂളിൽ പ്രധാനാധ്യാപിക എത്തിയിരുന്നില്ല. ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയെ സന്ദർശിക്കാൻ അധ്യാപകർ എത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.