കോട്ടയം: കേന്ദ്രീകരിച്ച് ജ്വല്ലറി, ചിട്ടി, ഫിനാൻസ് രംഗത്ത് പ്രവർത്തിച്ചിരുന്ന കുന്നത്തുകളത്തിൽ ഗ്രൂപ് ഉടമ മുങ്ങി. പരിഹരിക്കാനാകാത്ത സാമ്പത്തിക ബാധ്യതയിലാണ് സ്ഥാപനമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സബ് കോടതിയിൽ പാപ്പർ ഹരജി നൽകിയശേഷമാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് കമ്പനി സ്വീകരിച്ചിരുന്നത്. രണ്ടുദിവസമായി സ്ഥാപനങ്ങൾ പൂട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ട നിക്ഷേപകർ പൊലീസിെന സമീപിച്ചതോടെയാണ് പാപ്പർ ഹരജി നൽകിയ വിവരം പുറത്തുവന്നത്. പരിഭ്രാന്തരായ നിക്ഷേപകർ വ്യാഴാഴ്ച ചിട്ടി സ്ഥാപനങ്ങൾക്ക് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. തുടർന്ന് നിക്ഷേപകരുടെ പരാതിയിൽ ഗ്രൂപ് ഉടമ കാരാപ്പുഴ തെക്കും ഗോപുരത്ത് കെ.വി. വിശ്വനാഥനെതിരെ കോട്ടയം ഇൗസ്റ്റ് പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും മറ്റുള്ളവെര കക്ഷിചേർക്കുമെന്നും പൊലീസ് അറിയിച്ചു. മുന്നൂറോളം നിക്ഷേപകരും ചിട്ടിയിൽ ചേർന്നിരിക്കുന്നവരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. അടുത്തദിവസങ്ങളിൽ കൂടുതൽപേർ എത്തുമെന്നാണ് സൂചന. ചിട്ടിയിലടക്കം 5100 ഇടപാടുകാരായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. വിശ്വനാഥനും ഭാര്യ രമണിയും ചേർന്ന് സമർപ്പിച്ച പാപ്പർ ഹരജിയിൽ 136 കോടിയുടെ ബാധ്യതയുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 65.55 കോടിയുടെ ആസ്തി ഗ്രൂപ്പിനുണ്ട്. കുന്നത്തുകളത്തിൽ ജ്വല്ലേഴ്സിൽ 110 കിലോ സ്വർണം നിലവിലുണ്ട്. ഇതിന് പുറെമ ഭൂമി, വാഹനങ്ങൾ, കെട്ടിടങ്ങൾ തുടങ്ങി മറ്റ് ആസ്തികളും ഉണ്ടെന്ന് ഇവർ ഹരജിയിൽ പറയുന്നു. വിശ്വനാഥനൊപ്പം ഭാര്യയും ഒളിവിലാണ്. അതേസമയം, 200 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടായിരുന്നതായാണ് വിവരം. പല ഉന്നതരും കോടികൾ നിക്ഷേപിച്ചിരുന്നു. ചിലർ അഞ്ചുകോടി വരെ നിക്ഷേപിച്ചിട്ടുണ്ട്. അനധികൃതമായതിനാൽ പലരും മൗനം പാലിക്കുകയാണ്. ചില രാഷ്ട്രീയ നേതാക്കളുെട പണവും ഇവിടെയുണ്ടായിരുന്നതായി സൂചനയുണ്ട്. 70 വർഷമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവരുടെ കീഴിൽ കുന്നത്തുകളത്തിൽ ജ്വല്ലേഴ്സ്, കുന്നത്തുകളത്തിൽ ബാങ്കേഴ്സ്, കുന്നത്തുകളത്തിൽ ഫിനാൻസിയേഴ്സ്, കുന്നത്തുകളത്തിൽ ഇൻവെസ്റ്റ്മെൻറ് എന്നീ സ്ഥാപനങ്ങളാണുള്ളത്. കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കോടികൾ ഭൂമി വിലയുള്ള കോട്ടയം സെൻട്രൽ ജങ്ഷനിലായിരുന്നു ജ്വല്ലറി പ്രവർത്തിച്ചിരുന്നത്. ചിട്ടി ഫണ്ടിെൻറ പ്രധാന ഓഫിസ് ബേക്കർ ജങ്ഷനിലാണ്. നാലുമാസം മുമ്പുതന്നെ പാപ്പർ ഹരജിക്കുള്ള നടപടികൾ തുടങ്ങിയിരുന്നതായാണ് സൂചന. ജീവനക്കരോ നിഷേപകരോ ഇതൊന്നും അറിഞ്ഞിരുന്നില്ല. മാസങ്ങളായി കമ്പനി സാമ്പത്തികബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച അപ്രതീക്ഷിതമായി സ്ഥാപനങ്ങളെല്ലാം പൂട്ടിയത്. നിക്ഷേപകർ പൊലീസിനെ സമീപിച്ചെങ്കിലും അറിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. പരാതി സ്വീകരിക്കാൻപോലും തയാറായില്ലെന്നും ആരോപണമുണ്ട്. സാമ്പത്തികബാധ്യതയിലേക്ക് നീങ്ങേണ്ട സാഹചര്യമൊന്നുമില്ലെന്നും വഞ്ചനയാണ് നടന്നതെന്നും നിക്ഷേപകർ പറയുന്നു. ബന്ധുക്കളുടെ പേരിലേക്ക് സ്വത്ത് കൈമാറ്റം ചെയ്തെന്ന ആക്ഷേപവും അവർ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.