വൈസ് ചെയര്‍മാെൻറ വോട്ട് അസാധുവായി തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം; മിനി മധു ചെയര്‍പേഴ്‌സൻ

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. വൈസ് ചെയര്‍മാെൻറ വോട്ട് അസാധുവായതിെന തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. സി.പി.എമ്മിലെ മിനി മധു ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ജെസി ആൻറണിെയയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് ധാരണപ്രകാരം മുസ്ലിംലീഗിലെ സഫിയ ജബ്ബാര്‍ രാജിെവച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫ്-14, എല്‍.ഡി.എഫ്-13, ബി.ജെ.പി-എട്ട് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. കോൺഗ്രസ് കൗൺസിലറായ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരുടെയും ബി.ജെ.പി അംഗങ്ങളുടെയും വോട്ട് അസാധുവായതോടെ യു.ഡി.എഫ്-എൽ.ഡി.എഫ് വോട്ട് തുല്യമായി. നറുക്കെടുപ്പിൽ ഭാഗ്യം ഇടതുമുന്നണി സ്ഥാനാർഥി മിനി മധുവിനെ തുണച്ചു. കേരള കോൺഗ്രസ് സ്ഥാനാർഥിയോട് കോൺഗ്രസിനുണ്ടായിരുന്ന അതൃപ്തിയാണ് വൈസ് ചെയർമാെൻറ വോട്ട് അസാധുവാകുന്നതിൽ കാലാശിച്ചതെന്നാണ് സൂചന. എന്നാൽ, അബദ്ധം പിണഞ്ഞതാണെന്നാണ് വൈസ് ചെയർമാെൻറ നിലപാട്. ധാരണയനുസരിച്ച് വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായർ, ചെയർപേഴ്സൻ തെരഞ്ഞെടുപ്പിന് പിന്നാലെ രാജിവെക്കുകയും ചെയ്തു. ഒരംഗത്തിെൻറ ഭൂരിപക്ഷത്തില്‍ ഭരണം കൈയാളിയിരുന്ന യു.ഡി.എഫ് മുന്നണി ധാരണപ്രകാരം കേരള കോണ്‍ഗ്രസി എമ്മിന് ചെയര്‍പേഴ്‌സൻ പദം നല്‍കാനാണ് സഫിയ ജബ്ബാറിനെ രാജിെവപ്പിച്ചത്. വൈസ് ചെയര്‍മാൻ രാജിവെച്ച് ലീഗിന് സ്ഥാനം നൽകാനും ധാരണയുണ്ടായി. കേരള കോണ്‍ഗ്രസിലെ ജെസി ആൻറണിയെ ചെയര്‍പേഴ്‌സനാക്കുന്നതില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നതിനാൽ നിലവിലെ ചെയർപേഴ്സനെ നിലനിർത്താൻ ശ്രമം നടന്നിരുന്നു. അത് പൊളിഞ്ഞ ഘട്ടത്തിലാണ് കോൺഗ്രസ് വഴങ്ങിയത്. വൈസ് ചെയര്‍മാന്‍ പദം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിമതന്‍ രംഗത്തുവന്നതും തലവേദന സൃഷ്ടിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍, വൈസ് ചെയര്‍മാെൻറ വോട്ടുതന്നെ അസാധുവായത് യു.ഡി.എഫിെൻറ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെ 18 വര്‍ഷത്തെ യു.ഡി.എഫ് സഖ്യ ഭരണത്തിനാണ് വിരാമമായത്. സംഭവത്തില്‍ സുധാകരന്‍ നായരോട് വിശദീകരണം ചോദിച്ചതായും അന്വേഷണ കമീഷനെ നിയോഗിച്ചതായും ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.