കാലാവസ്​ഥ മാറ്റം: മൂന്നാറിൽ പൂവിടാൻ മടിച്ച്​ കുറിഞ്ഞി; കൊടൈക്കനാലിൽ വിരിഞ്ഞു

മൂന്നാര്‍: മൂന്നാറിലേക്കുള്ള വരവറിയിച്ച് കൊടൈക്കനാലിൽ നീലക്കുറിഞ്ഞി പൂത്തു. ഇവിടെ 12 വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന നീലവസന്തത്തിന് കാലാവസ്ഥ കനിയണം. ദിവസങ്ങളായി ഇടമുറിയാതെ പെയ്യുന്ന മഴയാണ് കുറിഞ്ഞിയുടെ വരവ് തടയുന്നത്. മഴ മാറിനിന്നാൽ 10-15 ദിവസത്തിനുള്ളിൽ കുറിഞ്ഞി പൂവിടുമെന്നാണ് വനം വകുപ്പ് നിഗമനം. രണ്ടാഴ്ചയോളം വെയില്‍ കിട്ടിയാൽ മാത്രമേ നീലക്കുറിഞ്ഞിപ്പൂക്കൾ മൂന്നാർ മലനിരകളെ 'വയലറ്റ്' അണിയിക്കൂ. തമിഴ്നാട്ടിലെ പഴനി മലനിരകളിൽ ആദ്യം പൂവിടുകയും തുടർന്ന് മൂന്നാർ രാജമലയിലേക്ക് പൂക്കാലം വിരുന്നുവരുകയുമാണ് പതിവ്. കൊടൈക്കനാലിൽ ദിവസങ്ങൾക്ക് മുമ്പ് കുറിഞ്ഞി പൂത്തു. ടൗൺ പരിസരത്തും കോക്കേഴ്സ്വാലിയിൽ നട്ടുവളർത്തിയ ചെടികളുമാണ് പൂവിട്ടത്. വട്ടവടയിൽ അങ്ങിങ്ങ് പൂവിെട്ടങ്കിലും കൊഴിഞ്ഞുപോയി. നേരിയ സാന്നിധ്യമുള്ളത് പാന്നിയാർകുടി, വൽസപ്പെട്ടിക്കുടി എന്നിവിടങ്ങളിൽ മാത്രം. പഴനി മലകളിൽ കുറിഞ്ഞി പൂത്തിരിക്കെ വൈകാതെ ഇവിടേക്കും എത്തേണ്ടതാണ്. ആഗസ്റ്റ് പകുതിയോടെ ഇരവികുളം ദേശീയോദ്യാനത്തിലെ മലകളില്‍ നീലവസന്തം വിരുന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ ഇൗ രീതിയിൽ തുടർന്നാൽ ഇത്തവണ നീലവസന്തം സന്ദര്‍ശകര്‍ക്ക് അന്യമാകുമോയെന്ന ആശങ്കയുമുണ്ട്. വൈകിയാലും കുറിഞ്ഞി പൂക്കാതിരിക്കില്ലെന്ന ഉറപ്പാണ് വനം വകുപ്പ് അധികൃതർ നൽകുന്നത്. ഇതുവരെ ഓണ്‍ലൈന്‍ സൈറ്റുകള്‍ മുഖേന ഒരുലക്ഷത്തിലധികംപേര്‍ പൂക്കള്‍ കാണാൻ ടിക്കറ്റുകള്‍ ബുക്കുചെയ്തു കഴിഞ്ഞു. ടൂറിസം വകുപ്പി​െൻറ കണക്ക് പ്രകാരം എട്ടുലക്ഷത്തിലധികം സന്ദര്‍ശകര്‍ മൂന്നാറിലെത്തും. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.