ഗവിയിലേക്ക്​ ഇനി കുടുംബശ്രീ വഴികാട്ടും

പത്തനംതിട്ട: ഗവിയുടെ വന്യസൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് യാത്ര പദ്ധതിയുമായി ടൂറിസം രംഗത്തേക്ക് ജില്ല കുടുംബശ്രീ മിഷൻ. സംസ്ഥാന സര്‍ക്കാറി​െൻറ ഉത്തരവാദിത്ത ടൂറിസം മിഷ​െൻറ ഭാഗമായി പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതിയെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍ പറഞ്ഞു. ഇതിനായി പട്ടികജാതി വികസന വകുപ്പില്‍നിന്ന് ജില്ല കുടുംബശ്രീ മിഷൻ അനുവദിച്ച 89 ലക്ഷം രൂപ ഉപയോഗിച്ച് 24 സീറ്റ് വീതമുള്ള രണ്ട് എ.സി മിനി ബസ് വാങ്ങാൻ ഇ-ടെന്‍ഡര്‍ കുടുംബശ്രീ ക്ഷണിച്ചു. ആഗസ്റ്റ് അവസാന വാരത്തോടെ സര്‍വിസ് ആരംഭിക്കുകയാണ് ലക്ഷ്യം. കൊടുമൺ, ആങ്ങമൂഴി, കൊച്ചുപമ്പ എന്നിവിടങ്ങളില്‍ ആധുനിക മിനി റസ്റ്റാറൻറുകളുടെ നിര്‍മാണവും ആരംഭിച്ചു. കൊടുമണ്ണിലെ മിനി റസ്റ്റാറൻറിന് സ്ഥലം നൽകിയത് ഗ്രാമപഞ്ചായത്താണ്. ആങ്ങമൂഴിയില്‍ െകാട്ടവഞ്ചി സവാരി കേന്ദ്രത്തോട് ചേര്‍ന്ന് സീതത്തോട് പഞ്ചായത്തി​െൻറ സഹകരണത്തോടെയാണ് മിനി റസ്‌റ്റാറൻറ് സജ്ജീകരിക്കുന്നത്. കൊച്ചുപമ്പയില്‍ കെ.എസ്.ഇ.ബിയുടെ സ്ഥലത്താണ് റസ്റ്റാറൻറ്. മിനി ബസുകള്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലി​െൻറ അടൂർ കേന്ദ്രത്തില്‍നിന്ന് ആരംഭിച്ച് കൊടുമണ്ണിലെത്തി കോന്നി, തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, കൊച്ചുപമ്പ വഴി ഗവിയിലെത്തും. ഒരെണ്ണം അന്നുതന്നെ തേക്കടി, കുമളി, മുണ്ടക്കയം വഴി തിരികെ അടൂരിലെത്തും. രണ്ടാമത്തെ മിനി ബസ് ആദ്യ ദിവസം തേക്കടിയില്‍ തങ്ങി അടുത്തദിവസം കുമരകം, ആലപ്പുഴ യാത്രക്കുശേഷം അടൂരിലെത്തും. ഒരു ബസ് എല്ലാ ദിവസവും രണ്ടാമത്തേത് ഒന്നിടവിട്ട ദിവസങ്ങളിലും അടൂരില്‍നിന്ന് സര്‍വിസ് നടത്തും. കുടുംബശ്രീയുെടയും ഡി.ടി.പി.സിയുെടയും വെബ്സൈറ്റില്‍ യാത്ര ബുക്ക് ചെയ്യാം. ഒരുദിവസത്തേക്ക് ഒരാള്‍ക്ക് 2000വും രണ്ടുദിവസത്തേക്ക് 4000 രൂപയുമാണ് ഭക്ഷണം ഉള്‍പ്പെടെ ഈടാക്കുക. രണ്ടുദിവസ യാത്രയില്‍ തേക്കടി, കുമരകം, ആലപ്പുഴ എന്നീ സ്ഥലങ്ങളും കാണാം. ട്രക്കിങ്, കാട്ടിലൂടെ സഫാരി, വന്യമൃഗനീരീക്ഷണം, പക്ഷിനിരീക്ഷണം തുടങ്ങിയവക്കും അവസരമുണ്ടാകും. പദ്ധതി നടത്തിപ്പിന് പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ ജില്ല മിഷന്‍, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ കണ്‍സോർട്ട്യം രൂപവത്കരിക്കും. പദ്ധതിയിൽ പട്ടികജാതി വിഭാഗത്തിലുള്ള യുവതീയുവാക്കൾക്കാകും കൂടുതല്‍ തൊഴിലവസരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.