മറയൂർ: പുള്ളിമാനെ കൊന്ന് ഇറച്ചിയാക്കിയ തോട്ടം കാവൽക്കാരൻ പിടിയിൽ. കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ ചുരക്കുളം സ്വദേശി ജോണിയെയാണ് (64) മാനിറച്ചിയുമായി കാന്തല്ലൂർ റേഞ്ചിലെ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളിൽനിന്ന് മൂന്നുകിലോ ഇറച്ചി കണ്ടെടുത്തു. കുണ്ടക്കാട് ഭാഗത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കാവൽ ജോലി ചെയ്തുവരുന്ന ജോണി പറമ്പിൽ വ്യാപകമായി കെണിയൊരുക്കിയാണ് മാനിനെ പിടികൂടിയത്. പിന്നീട് കൊന്ന് ഇറച്ചിയെടുത്ത് ഉണക്കിയതായി ജോണി വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കാന്തല്ലൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ജോണിയുടെ വീട്ടിലും കാവൽ നിൽക്കുന്ന പറമ്പിലും തിരച്ചിൽ നടത്തിയത്. പറമ്പിൽനിന്ന് വന്യമൃഗങ്ങളെ പിടികൂടാൻ ഉപയോഗിക്കുന്ന നാടൻ കെണികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. കാന്തല്ലൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നിർദേശപ്രകാരം സീനിയർ ഫോറസ്റ്റ് ഓഫിസർമാരായ ബി. അജയഘോഷ്, അരുൺ ജി. നായർ, ബി.ടി. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് തോട്ടത്തിൽനിന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.