ശബരി, തീരദേശ പാതകളുടെ നിർമാണച്ചെലവ് കേന്ദ്രം വഹിക്കണം ^മന്ത്രി കണ്ണന്താനം

ശബരി, തീരദേശ പാതകളുടെ നിർമാണച്ചെലവ് കേന്ദ്രം വഹിക്കണം -മന്ത്രി കണ്ണന്താനം കൊച്ചി: അങ്കമാലി-ശബരി റെയിൽപാതയും ഹരിപ്പാട്-എറണാകുളം തീരദേശ പാത ഇരട്ടിപ്പിക്കലും കേന്ദ്രഫണ്ടിൽ പൂർത്തിയാക്കണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. നിർമാണച്ചെലവ് പൂർണമായും വഹിക്കണമെന്ന കാര്യം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറും ആവശ്യമായ സമർദം ചെലുത്തണമെന്ന് കേരളത്തി​െൻറ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട യോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരി പാതയുടെ പ്രതീക്ഷിത ചെലവായ 2815 കോടിയുടെ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്നായിരുന്നു റെയിൽവേ നിർദേശം. എന്നാൽ, അഞ്ചുകോടിയിലധികം ശബരിമല തീർഥാടകർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലയിൽ നിർമാണച്ചെലവ് മുഴുവൻ കേന്ദ്രം വഹിക്കണം. സ്ഥലമെടുപ്പിനായി 1000 കോടിയെങ്കിലും വേണ്ടിവരും. പഴയ പദ്ധതിയെന്ന പരിഗണന നൽകണമെന്ന് റെയിൽവേ ബോർഡിനോടും ആവശ്യപ്പെടും. ആലപ്പുഴ-എറണാകുളം പാതയിൽ ഹരിപ്പാട് മുതൽ എറണാകുളം വരെ പാത ഇരട്ടിപ്പിക്കലിനുവേണ്ട 856 കോടിയുടെ 50 ശതമാനവും സ്ഥലമേറ്റെടുപ്പിനുള്ള തുകയും സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്ര നിലപാട്. തീരദേശ പാതയെന്ന നിലയിൽ കേന്ദ്ര ഫണ്ട് വിനിയോഗിച്ച് പദ്ധതി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇക്കാര്യം റെയിൽവേ, ധന മന്ത്രിമാരുമായി ചർച്ച ചെയ്യും. ഇതിനുശേഷം അനുമതി ലഭിച്ച കന്യാകുമാരി--തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന് കേന്ദ്ര സഹായമുണ്ട്. ഇക്കാര്യം ഉന്നയിച്ച് ആവശ്യമായ സമ്മർദം ചെലുത്തും. ഗുരുവായൂർ--തിരുനാവായ പാത നിർമാണത്തിന് സ്ഥലമേറ്റെടുപ്പാണ് പ്രശ്നം. എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച സർവേ പുനരാരംഭിക്കും. പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ബജറ്റില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. പഴകിയ കോച്ചുകള്‍ക്കുപകരം ജർമൻ കമ്പനിയുടെ എൽ.എച്ച്.ബി കോച്ചുകള്‍ വൈകാതെ കേരളത്തിലെത്തുമെന്ന് റെയില്‍വേ ബോര്‍ഡ് അഡീഷനല്‍ മെംബര്‍ (വര്‍ക്സ്) അജിത് പണ്ഡിറ്റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.