ചെങ്ങറ പാക്കേജ് പ്രകാരം ഭൂമി കിട്ടിയയാളെ സത്യഗ്രഹത്തിനിറക്കിയത് സമരം പൊളിക്കാൻ -ഡി.എച്ച്.ആർ.എം പത്തനംതിട്ട: സർക്കാർ പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് പ്രകാരം കാസർകോട് ഭൂമി കിട്ടിയയാളെ വർഷങ്ങൾക്കുശേഷം തിരിച്ചുകൊണ്ടുവന്ന് കലക്ടറേറ്റ് പടിക്കൽ സത്യഗ്രഹത്തിന് ഇരുത്തിയത് ചെങ്ങറ സമരം തകർക്കാൻ വേണ്ടിയാണെന്ന് ഡി.എച്ച് .ആർ.എം ചെയർപേഴ്സൻ സലീന പ്രക്കാനം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒമ്പത് വർഷമായി ചെങ്ങറ സമര ഭൂമിയിൽ ഇല്ലാത്തയാളാണ് കുടുംബസമേതം സമരം നടത്തുന്നത്. ഇദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കലക്ടറേറ്റ് പടിക്കൽ സമരം നടത്തുന്ന സതീശനെയും കുടുംബത്തെയും ചെങ്ങറ സമരഭൂമിയിൽനിന്ന് ഡി.എച്ച്.ആർ.എം ഇറക്കിവിട്ടുവെന്ന സി.പി.എം പ്രചാരണം അടിസ്ഥാന രഹിതമാണ്. ചെങ്ങറ സമരവുമായി ഡി.എച്ച് .ആർ.എമ്മിന് ബന്ധമില്ല. സമരത്തിന് ധാർമിക പിന്തുണ നൽകുന്നുവെന്നുമാത്രം. എന്നാൽ, ഡി.എച്ച്. ആർ.എമ്മിനെ പ്രതിക്കൂട്ടിലാക്കി സമരം തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. സതീശനെയും കുടുംബെത്തയും തെറ്റിദ്ധരിപ്പിച്ചാണ് കലക്ടറേറ്റ് പടിക്കൽ എത്തിച്ചത്. അവർക്ക് ലഭിച്ച ഭൂമി വാസയോഗ്യമല്ലെങ്കിൽ പകരം ഭൂമി വാങ്ങി നൽകേണ്ടത് സർക്കാറിന് നേതൃത്വം നൽകുന്ന സി.പി.എമ്മാണ്. അതിനുപകരം ഇൗ കുടുംബത്തെ സമരത്തിന് ഇറക്കിയതിന് പിന്നിൽ സി.പി.എമ്മിന് ഹിഡൻ അജണ്ടയുണ്ടെന്ന് സംശയിക്കുന്നു. സതീശനെയും കുടുംബത്തെയും ആക്രമിച്ച് ഡി.എച്ച് .ആർ.എമ്മിനെ പ്രതിയാക്കാനും മടിക്കിെല്ലന്നതിനാൽ, ആ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും ഇതിന് കലക്ടർ മുൻകൈയെടുക്കണമെന്നും സെലീന ആവശ്യപ്പെട്ടു. പട്ടികജാതി-ഗോത്ര കമീഷൻ ശിപാർശ ചെയ്തതനുസരിച്ച് ചെങ്ങറയിൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണം. ഡി.എച്ച്. ആർ.എം ജോയൻറ് സെക്രട്ടറി സജി കൊല്ലം, സംസ്ഥാന കമ്മിറ്റിയംഗം രതീഷ് ചൂരക്കോട് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.