ഇവിടെ ഭൂമി ഇടിയുന്നു; വിണ്ടുകീറുന്നതും ഭീതി

ഇടുക്കി: പ്രളയക്കെടുതിയോടെ ഇടുക്കിയിൽ ഭൂമി ഇടിയുന്ന പ്രതിഭാസം നാട്ടുകാരെ ഭീതിയിലാക്കുന്നു. നെടുങ്കണ്ടം മാവടി, കാരിത്തോട്, പൊന്നമല 40 ഏക്കർ, ഇന്ദിര നഗർ, കാലാക്കാട്, പുതുവൽ, കൈലാസം, ചെറുതോണി, കട്ടപ്പന എന്നിവിടങ്ങളിലാണ് ഭൂമിയിൽ വ്യാപകമായി വിള്ളൽ രൂപപ്പെടുകയും പലയിടത്തും ഭൂമിയിടിയുകയും ചെയ്യുന്നത്. മാവടിക്ക് സമീപം ഭൂമി വീണ്ടുകീറിയതോടൊപ്പം 15 സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്. 30 ഏക്കർ കൃഷി ഭൂമി നശിച്ചു. മാവടി മേഖലയിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭൂമിക്ക് വിള്ളലുണ്ടായതോടെയാണ് ജനം പരിഭ്രാന്തിയിലായത്. നെടുങ്കണ്ടം മേഖലയിലെ ആശാരികണ്ടത്തും കൈലാസപ്പാറ പ്രദേശത്തും നിരവധി കിണറുകൾ ഇടിഞ്ഞു. നെടുങ്കണ്ടം പഞ്ചായത്തിന് പുറമെ ഇരട്ടയാർ, വാത്തിക്കുടി, പാമ്പാടുംപാറ പഞ്ചായത്തുകളുടെ പരിധിയിലാണ് ഭൂമി വിണ്ടുകീറിയത്. വിണ്ടുകീറിയ ഭാഗം കൂടുതലായി അകലുന്നതും ഭീതി വിതക്കുന്നു. കൂറ്റൻ മലകളുടെ ഭാഗങ്ങൾ ഇടിഞ്ഞ് താഴ്വരകൾ രൂപപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പുതിയ നീരുറവകളും തോടുകളും ഉദ്ഭവിച്ചു. ഉരുൾപൊട്ടലിനോടനുബന്ധിച്ചാണ് പല സ്ഥലങ്ങളിലും ഇത്തരം മാറ്റങ്ങൾ. മഴ കനത്ത ദിവസങ്ങളിൽ കൃഷിയിടങ്ങളുടെ നടുവിലൂടെയാണ് ഭൂമിക്ക് വിള്ളൽ രൂപപ്പെട്ടത്. ഭൂമി വിണ്ടുകീറിയതിനെ തുടർന്ന് മാവടിയിൽ ഒരു വലിയ വീടാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. രണ്ട് കിലോമീറ്ററിൽ അധികം പ്രദേശമാണ് ഭൂമി പിളർന്നത്. മാവടി കുഴികൊമ്പ് ഭാഗത്ത് രണ്ടാൾ താഴ്ചയിൽ ഭൂമി ഇടിഞ്ഞനിലയിലാണ്. ചെറുതോണി ചേലച്ചുവട് മുതൽ ചെമ്പകപ്പാറ കീരിത്തോടുവരെ മൂന്ന് കിലോമീറ്റർ ദൂരം ഭൂമി വിണ്ടുകീറി. ഇവിടെ റബർ തോട്ടം രണ്ടായി വിഭജിക്കപ്പെട്ടു. കീരിത്തോട് കടകളിലുള്ളവരെ ഭൂമി വിണ്ടുകീറുന്ന സാഹചര്യത്തിൽ ഒഴിപ്പിച്ചു. ഇടുക്കി ജില്ലയിൽ പലയിടത്തും ഭൂമി വിണ്ടുകീറുകയും താഴുകയും ചെയ്യുന്നത് പഠന വിധേയമാക്കുമെന്ന് ജിയോളജി ജില്ല ഒാഫിസർ ഡോ. അജയകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.