ദേവസ്വം ബോർഡി​െൻറ പഞ്ചപാണ്ഡവ ക്ഷേത്രതീര്‍ഥയാത്ര പദ്ധതി 16ന് തുടങ്ങും

കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോര്‍ഡി​െൻറ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള തീര്‍ഥയാത്രയായ വൈശാഖമാസ പഞ്ചദിവ്യദേശ ദര്‍ശന്‍ പദ്ധതിക്ക് 16ന് തുടക്കമാകും. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍, തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവയാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍. പാണ്ഡവര്‍ പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ വിഗ്രഹങ്ങളെന്ന് കരുതുന്നു. വൈഷ്ണവര്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്ന ഇവിടെ അയല്‍നാട്ടില്‍നിന്ന് ആയിരക്കണക്കിന് ഭക്തരാണ് വര്‍ഷന്തോറും എത്താറ്. ക്ഷേത്രങ്ങളെ കൂട്ടിയിണക്കി തീര്‍ത്ഥയാത്ര പദ്ധതി വേണമെന്നത് നാളുകളായ ആവശ്യമാണ്. മേടമാസത്തിലെ അമാവാസി കഴിഞ്ഞ് പിറ്റേദിവസം മുതല്‍ വൈശാഖം തുടങ്ങും. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തരുടെ തിരക്ക് ഈ ദിവസങ്ങളില്‍ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലുണ്ടാകും. ക്ഷേത്രങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലാത്തതിനാല്‍ നിരവധി ഭക്തര്‍ യാത്രയുടെയും മറ്റും പേരില്‍ കബളിപ്പിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് തുടക്കം കുറിച്ച് 16ന് രാവിലെ 6.30ന് ആറന്മുള ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര തുടങ്ങും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി എം.പി, ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കും. എട്ടിന് തൃപ്പുലിയൂര്‍, ഓമ്പതിന് തൃച്ചിറ്റാറ്റ്, 10ന് തിരുവന്‍വണ്ടൂര്‍, 11ന് തൃക്കൊടിത്താനം എന്നിവിടങ്ങളില്‍ യാത്ര എത്തും. അമ്പലപ്പുഴ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന രഥം ഘോഷയത്രയില്‍ ഉണ്ടാകും. ബി. രാധാകൃഷ്ണമേനോനാണ് പദ്ധതിയുടെ കണ്‍വീനര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.