കോട്ടയം: സാഹിത്യ, ചലച്ചിത്ര നിരൂപകനും നാടകകൃത്തും സംവിധായകനും എം.ജി സർവകലാശാല സ്കൂൾ ഒാഫ് ലറ്റേഴ്സ് ഡയറക്ടറുമായിരുന്ന ഡോ. വി.സി. ഹാരിസ് (59) അന്തരിച്ചു. ഒക്ടോബർ അഞ്ചിന് ഏറ്റുമാനൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ. മതപരമായ ചടങ്ങുകളോട് താൽപര്യമില്ലാത്തതിനാൽ സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ഏറ്റുമാനൂർ പട്ടിത്താനത്തെ സ്വന്തം സ്ഥലത്ത്. രാവിലെ 10ന് എം.ജി സർവകലാശാലയിലും 11ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിലും മൃതദേഹം പൊതുദർശനത്തിനുവെക്കും. അഡ്വ. അനില ജോർജാണ് ഭാര്യ. ആദ്യ ഭാര്യ യു.ജെ. ജബീറ. മക്കള്‍: സോന ഹാരിസ്(ഡിസൈനർ ബംഗളൂരു) മംമ്ത ഹാരിസ്. മയ്യഴി വളപ്പകത്ത് പരേതരായ ഉമ്മർകുട്ടിയുടെയും മറിയത്തിെൻറയും മകനാണ്. മയ്യഴി ജവഹർലാൽ നെഹ്റു ഹൈസ്കൂൾ, കണ്ണൂർ എസ്.എൻ കോളജ്, കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം എന്നിവിടങ്ങളിൽ പഠനം. കവി അയ്യപ്പപ്പണിക്കരുടെ കീഴിൽ കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. '85ൽ കോഴിക്കോട് ഫാറൂഖ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകൻ. '91 മുതൽ എം.ജി സർവകലാശാല സ്കൂൾ ഓഫ് ലറ്റേഴ്സിൽ അധ്യാപകനായി. പിന്നീട് ഡയറക്ടറും. അടുത്തിടെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. ഹാരിസിനെ നീക്കിയതിനെതിരെ വിദ്യാർഥി പ്രക്ഷോഭം നടന്നിരുന്നു. തുടർന്ന്‍ തിരിച്ചെടുത്തു. കേരള സാഹിത്യ അക്കാദമിയിലും ചലച്ചിത്ര അക്കാദമിയിലും മലയാള ഭാഷ ഉപദേശക സമിതിയിലും അംഗമായിരുന്നു. ജർമനിയിലെ ക്രിയാർ സർവകലാശാല വിസിറ്റിങ് പ്രഫസറായിരുന്നു. ഫ്രഞ്ച് സൈദ്ധാന്തികൻ ഴാക് ദറിദയെ കേരള സമൂഹത്തിനു പരിചയപ്പെടുത്തിക്കൊടുത്തതും ഹാരിസായിരുന്നു. മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചു നടന്ന സംവാദങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു. ബ്രിസ്ബെയിൻ ചലച്ചിത്രമേളയിൽ മലയാള സിനിമകളുടെ ക്യൂറേറ്ററായും പങ്കെടുത്തു. ദേശീയ അവാർഡ് നേടിയ ജലമർമരം, സാരി, കവർ സ്റ്റോറി, സ്ഥലം, മൺസൂൺ മാംഗോസ്, സഖാവ് എന്നീ സിനിമകളിൽ അഭിനയിച്ചു. കമല സുറയ്യയുടെ ചന്ദനമരങ്ങളടക്കം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഡി.സി ബുക്സ് നവസിദ്ധാന്തങ്ങൾ പുറത്തിറക്കുമ്പോൾ എഡിറ്റർമാരിൽ ഒരാളായിരുന്നു. 'എഴുത്തും വായനയും' എന്ന സാഹിത്യനിരൂപണ ഗ്രന്ഥവും രചിച്ചു. സമാഹരിക്കാത്ത നിരവധി ലേഖനങ്ങള്‍ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയിട്ടുണ്ട്. സ്കൂൾ ഓഫ് ലറ്റേഴ്സിെൻറ പല നാടകാവതരണങ്ങളിലും രചയിതാവും സംവിധായകനും നടനുമായി. സാമുവൽ ബെക്കറ്റിെൻറ കൃതി, 'ക്രാപ്സ് ലാസ്റ്റ് ടേയ്പ്' മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ക്രാപ്പായി വേഷമിട്ട് ആ ഏകാംഗ നാടകം സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുകയും ചെയ്തു. ആദിവാസി-ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ട് വിവിധ ജനകീയ സമരങ്ങളിൽ മുന്നണി പോരാളിയായിരുന്നു. ചുംബനസമരത്തിലും പങ്കെടുത്തു. ഗൗരി ലങ്കേശിെൻറ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ പ്രതിഷേധ യോഗത്തിലാണ് അവസാനം പങ്കെടുത്തത്. മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനൽകണെമന്നാണ് നേരത്തേ ഹാരിസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയതിനാൽ അതിനു കഴിഞ്ഞില്ല. സഹോദരങ്ങൾ: പി.കെ. അഹമ്മദ്, എ. റസാഖ്, വി.സി. അഷ്റഫ്, വി.സി. ആസിഫ്, വി.സി. അനീസ്, വി.സി. റജുല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.