ഈരാറ്റുപേട്ട: ഇടവിട്ടുള്ള മഴയെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ആശങ്കയിലാണ് ഈരാറ്റുപേട്ട നഗരസഭയും സമീപ പഞ്ചായത്തുകളും. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനകളൊന്നും തന്നെ നഗരസഭയില്‍ നടക്കുന്നില്ല. ആരോഗ്യ ജീവനക്കാരുടെ കുറവാണ് കാരണം. നാല്പതിനായിരത്തോളം ജനസംഖ്യയുള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ സര്‍ക്കാര്‍ ആശുപത്രി ഇപ്പോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ്. സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ മാത്രമെ ജനസംഖ്യാനുപതികമായി ആരോഗ്യവകുപ്പ് ജീവനക്കാരെ ഈ ആശുപത്രിയില്‍ നിയമിക്കാനാവൂ. പകര്‍ച്ചവ്യാധി ബോധവത്കരണം നടത്താനോ നിയന്ത്രിക്കാനോ ഈ പി.എച്ച്.സിയിലെ ചുരുക്കം ജീവനക്കാരെക്കൊണ്ട് സാധിക്കുന്നില്ല. ഇതുകാരണം പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ പടര്‍ന്നു പിടിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്. പത്താഴപ്പടി, നടക്കൽ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊതുകുകളെ നശിപ്പിക്കാനുള്ള ഫോഗിങ് നടത്താൻ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സമീപ പഞ്ചായത്തുകളില്‍ ഇടവിട്ട് മഴ പെയ്തിരുന്നു. ഇതുമൂലം റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും മറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുകയാണ്. മാത്രമല്ല, റബര്‍ വെട്ടിമാറ്റിയ പ്രദേശത്തെ കൈതകൃഷിയിടങ്ങളിലും കൊതുക് ശല്യം രൂക്ഷമാണ്. കൈതകൃഷിയിടങ്ങളില് കൊതുകുകളുടെ വര്‍ധന ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. മഴക്കാലമാകുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടരും. അതുകൊണ്ട് ആരോഗ്യവകുപ്പും നഗരസഭയും പകര്‍ച്ചവ്യാധികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.