കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. ബുധനാഴ്ച രാത്രി ഏഴിന് തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് കലാവേദിയിൽ സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കലാപരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ നിർവഹിച്ചു. നൃത്തനൃത്യങ്ങൾക്കുശേഷം രാത്രി 10ന് ഗാനമേളയും നടന്നു. എല്ലാ ദിവസവും രാവിലെ ഏഴിന് ശ്രീബലി എഴുന്നള്ളിപ്പും ഉച്ചക്ക് രണ്ടിന് ഉത്സവബലി ദർശനവും വൈകുന്നേരം ആറിന് ദീപാരാധനയും ഉണ്ടായിരിക്കും. വ്യാഴാഴ്ച കഥകളി മഹോത്സവത്തിനും തുടക്കമാകും. കലാമണ്ഡലം ഗോപിയും മാർഗി വിജയകുമാറും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന നളചരിതം നാലാം ദിവസം കഥയോടെയാണ് കഥകളി മഹോത്സവത്തിനു തുടക്കമാകുന്നത്. സന്താനഗോപാലം, ബാലിവധം, കല്യാണസൗഗന്ധികം, കിരാതം എന്നീ കഥകൾ മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും. 19ന് രാവിലെ 10ന് ആനയൂട്ട് നടക്കും. വൈകുന്നേരം നാലിന് പനമണ്ണ ശശി, മട്ടന്നൂർ ഉദയൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഇരട്ടത്തായമ്പക അരങ്ങേറും. 21നാണ് പകൽപൂരം. 22 ആനകൾ അണിനിരക്കും. വൈകീട്ട് മൂന്നിനാണ് പൂരസമാരംഭം. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ആൽത്തറമേളവും തൃശൂർ പാറമേക്കാവ് തിരുവാമ്പാടി ദേവസ്വങ്ങളുടെ കുടമാറ്റവും ഉണ്ടാകും. 22നു വൈകുന്നേരം ആറിന് പ്രസിദ്ധമായ ദേശവിളക്ക് നടക്കും. രാത്രി 11നാണ് വലിയവിളക്ക്. 21നു പുലർച്ചെ ഒന്നിനാണ് പള്ളിവേട്ട എഴുന്നള്ളിപ്പ്. 24നാണ് ആറാട്ട്. രാവിലെ എട്ടിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പും 11ന് ആറാട്ടുസദ്യയും വൈകുേന്നരം ആറിന് ആറാട്ടു സ്വീകരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.