കൊച്ചി: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് കെ.മനോജ് വധക്കേസിൽ ജയിൽമാറ്റം സംബന്ധിച്ച് പ്രതികൾ നൽകിയ അപേക്ഷയിൽ കോടതി ജില്ല ജയിൽ സൂപ്രണ്ടിെൻറ വിശദീകരണം തേടി. എറണാകുളം ജില്ല ജയിലിൽനിന്ന് കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതി ഇതുസംബന്ധിച്ച് മറുപടി അറിയിക്കാൻ ജില്ല ജയിൽ സൂപ്രണ്ടിന് നിർദേശം നൽകിയത്. വിദ്യാഭ്യാസം തുടരാനും ചികിത്സ നടത്താനും കണ്ണൂരിലേക്ക് മാറ്റണമെന്നാണ് പ്രതികളുടെ ആവശ്യം. എന്നാൽ, അപേക്ഷയെ എതിർത്ത സി.ബി.െഎ, പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ജയിൽ മാറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ബോധിപ്പിച്ചു. ഇതേതുടർന്നാണ് കോടതി ജയിൽ സൂപ്രണ്ടിനോട് മറുപടി തേടിയത്. ശനിയാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. ശനിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. കണ്ണൂര്‍ കിഴക്കേ കതിരൂര്‍ വേണാട്ടൻറവിട വി.ടി. വിക്രമന്‍ അടക്കം കേസില്‍ കുറ്റപത്രം നല്‍കപ്പെട്ട 19 പ്രതികളാണ് ജയിലിൽ കഴിയുന്നത്. 2014 സെപ്റ്റംബര്‍ ഒന്നിനാണ് മാരുതി ഒമ്നി വാനില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് ജില്ല ശാരീരിക് ശിക്ഷക് കിഴക്കെ കതിരൂരിലെ ഇളന്തോട്ടത്തില്‍ കെ. മനോജ് കുമാറും (42), സുഹൃത്ത് പ്രമോദും ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞശേഷം നടന്ന ആക്രമണത്തില്‍ മനോജ് കൊല്ലപ്പെടുകയും പ്രമോദിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.