രണ്ടാഴ്ച മുമ്പ് മരിച്ച യുവതിയുടെ മൃതദേഹം ഒടുവിൽ പിതാവ് ഏറ്റുവാങ്ങി

ഗാന്ധിനഗര്‍ (കോട്ടയം): 14 ദിവസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണമടഞ്ഞ യുവതിയുടെ മൃതദേഹം ഒടുവിൽ പിതാവ് ഏറ്റുവാങ്ങി. വിവാഹരേഖയില്ലാത്തതിനാലും ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാകാത്തതിനാലും വിദേശത്തുനിന്നെത്തിയ രണ്ടാം ഭർത്താവ് രതീഷിന് മൃതദേഹം വിട്ടുകൊടുക്കാനാവില്ല നിലപാട് ആശുപത്രി അധികൃതർ സ്വീകരിച്ചതിനെ തുടർന്നാണ് സംസ്കാരം വൈകിയത്. കാമുകനൊപ്പം ഒളിച്ചോടിയശേഷം മതം മാറി ദേവിക എന്ന പേര് സ്വീകരിച്ച മുണ്ടക്കയം മേലേത്ത് തൊടിയില്‍ അബ്ദുല്ലയുടെ മകള്‍ തസ്നിയുടെ (25) മ‍ൃതദേഹമാണ് ഏറ്റെടുക്കാനാളില്ലാതെ പോസ്റ്റ്മോർട്ടംപോലും മുടങ്ങിയ അവസ്ഥയില്‍ എത്തിയത്. തസ്നിയുടെ മൃതദേഹം ഏറ്റെടുക്കില്ല എന്ന നിലപാടിലായിരുന്നു ആദ്യം വീട്ടുകാര്‍. രതീഷിനുവേണ്ടി സഹോദരന്‍ ജയന്‍ മൃതദേഹം ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും രതീഷും ദേവികയും തമ്മില്‍ വിവാഹം നടന്നതി​െൻറ രേഖകള്‍ ഇല്ലാത്തതിനാല്‍ ആ ശ്രമം തടസ്സപ്പെട്ടു. ഇതേതുടര്‍ന്ന് വിദേശത്തായിരുന്ന രതീഷിനെ ജയന്‍ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ മുങ്ങിയ രതീഷ് എവിടെയെന്ന് ആര്‍ക്കുമറിയില്ല. ഇയാളുടെ ഫോൺ കഴിഞ്ഞ ഒരാഴ്ചയിലേറെയായി സ്വിച്ച്ഓഫ് ആണെന്നും എവിടെയാണെന്ന് തനിക്ക് അറിയിെല്ലന്നും സഹോദരന്‍ പറഞ്ഞു. ജൂണ്‍ 27ന് തിരുവല്ല കെയര്‍ ഹോം നഴ്സിങ് സര്‍വിസ് നടത്തിപ്പുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ജൂലൈ നാലിനാണ് മരിച്ചത്. രതീഷി​െൻറ സഹോദരന്‍ ജയനും ഹോം നഴ്സിങ് സ്ഥാപന നടത്തിപ്പുകാരുമാണ് ദേവിക മരിക്കുന്നതുവരെ ആശുപത്രി കാര്യങ്ങള്‍ നടത്തിവന്നത്. ജൂലൈ നാലിന് വൈകീട്ട് 6.50ന് യുവതി മരണമടഞ്ഞശേഷം മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ വന്നതിനാലും ഇന്‍ക്വസ്റ്റ് തയാറാക്കേണ്ടത് ഏത് പൊലീസ് സ്റ്റേഷനാണെന്ന തര്‍ക്കവും മൂലം തുടര്‍നടപടി അനന്തമായി നീളുകയായിരുന്നു. അവസാനം തിരുവല്ല പൊലീസ് ഇടപെട്ട് യുവതിയുടെ പിതാവ് അബ്ദുല്ലയെ സ്ഥലത്തെത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് അബ്ദുല്ല സമ്മതപത്രം ഒപ്പിട്ടു നല്‍കിയശേഷം ഇന്‍ക്വസ്റ്റ് തയാറാക്കല്‍ നടപടി ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി. പീരുമേട്ടിലുള്ള സാമൂഹിക പ്രവര്‍ത്തകരും അബ്ദുല്ലക്ക് സഹായവുമായി രംഗത്തെത്തി. മ‍ൃതദേഹം മുട്ടമ്പലം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.