ഈരാറ്റുപേട്ട: തിടനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത. കഴിഞ്ഞ ദിവസം നടന്ന ക്ഷേമകാര്യ, വികസനകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു. മുന്നണിയിലെ അഭിപ്രായവ്യത്യാസം മൂലം സ്ഥിരംസമിതികളില്‍നിന്ന് അംഗങ്ങള്‍ രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ഇതിലും ഭിന്നത ഉടലെടുത്തതോടെ ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ സുജ ബാബുവിനെ കോണ്‍ഗ്രസിലെതന്നെ ജോമോന്‍ മണ്ണൂര്‍ പരാജയപ്പെടുത്തി. ജോമോന് ഒമ്പതുവോട്ട് ലഭിച്ചപ്പോള്‍ സുജ ബാബുവിന് രണ്ടു വോട്ടാണ് ലഭിച്ചത്. വികസനകാര്യ സ്ഥിരം സമിതിയിലേക്ക് സി.പി.ഐയിലെ ഓമന രമേശ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവില്‍ വികസനകാര്യ സ്ഥിരം സമിതിയില്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍, ബി.ജെ.പി പ്രതിനിധികള്‍ അംഗങ്ങളാണ്. ഇതോടെ ഇവിടെ യു.ഡി.എഫിന് പ്രാതിനിധ്യം ഇല്ലാതായി. 14 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും നാലുവീതം അംഗങ്ങളാണുള്ളത്. പി.സി. ജോര്‍ജ് വിഭാഗം മൂന്ന്, സി.പി.എം, സി.പി.ഐ, ബി.ജെ.പി എന്നിവക്ക് ഓരോ അംഗങ്ങളുമാണുള്ളത്. നേരത്തേ സുജ ബാബുവിനെ ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്കും ജോമോന്‍ മണ്ണൂരിനെ വികസനകാര്യ സ്ഥിരം സമിതിയിലേക്കും മത്സരിപ്പിക്കുന്നതിന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനായി ഡി.സി.സി വിപ്പ് നല്‍കുകയും ചെയ്തു. ഈ ധാരണ തെറ്റിച്ചായിരുന്നു മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.