ഈരാറ്റുപേട്ട: കഴിഞ്ഞ മൂന്നു ദിവസമായി ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രദേശത്തെ മാലിന്യനീക്കം തടസ്സപ്പെട്ടു. സെന്‍ട്രല്‍ ജങ്ഷനിലെ നൈനാര്‍ മസ്ജിദിനു സമീപത്തും വടക്കേക്കര തെക്കേക്കര പാലങ്ങളുടെ പ്രവേശഭാഗത്തും ചപ്പുചവറുകള്‍ കുന്നുകൂടി. മാര്‍ക്കറ്റ് റോഡില്‍ പടിപ്പുരക്കല്‍ റോഡിന്‍െറ തുടക്കത്തിലും ബസ്സ്റ്റാന്‍ഡ്, കുരിക്കള്‍ നഗര്‍ എന്നിവിടങ്ങളിലും മാലിന്യക്കൂമ്പാരത്തില്‍നിന്നുള്ള ദുര്‍ഗന്ധം മൂലം യാത്രക്കാരും വ്യാപാരികളും മൂക്കുപൊത്തിയിരിക്കേണ്ടി വന്നു. എന്നാല്‍, മിക്കദിവസങ്ങളിലും വാരിമാറ്റിയ ശേഷവും മാലിന്യം ചില കേന്ദ്രങ്ങളില്‍ അവശേഷിക്കാറുണ്ട്. ഇവിടെ നിന്ന് ശേഖരിക്കുന്ന മാലിന്യം തേവരുപാറ ഡമ്പിങ് കേന്ദ്രത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഇത് എക്സ്കവേറ്റര്‍ ഉപയോഗിച്ചു നിരത്തിയാലെ വീണ്ടും തള്ളാന്‍ കഴിയൂ. എന്നാല്‍, എക്സ്കവേറ്റര്‍ ഉടമക്ക് പണം ലഭിക്കാത്തതാണ് മാലിന്യം വാരി മാറ്റാതിരുന്നതിന് കാരണമെന്നു പറയുന്നു. മാലിന്യം അധികമാകുമ്പോള്‍ വേനല്‍കാലത്ത് കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. എന്നാല്‍, വര്‍ഷകാലത്ത് മഴ നനയുന്നത് മൂലം കത്തിക്കാറില്ല. കുന്നുകൂടി ഈച്ചയും കൊതുകും വര്‍ധിക്കും. ഇതോടെ ജനം പൊറുതിമുട്ടും. അടുത്ത പഞ്ചായത്ത് പ്രദേശത്തും ഇതിന്‍െറ ഭവിഷ്യത്തുകള്‍ ജനം അനുഭവിക്കുന്നു. ഇത്തവണത്തെ ബജറ്റില്‍ ജൈവ, പ്ളാസ്റ്റിക് മാലിന്യം വേര്‍തിരിച്ചു സംസ്കരിക്കുന്നതിനു തുക വകകൊള്ളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.