പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി കടുത്തുരുത്തിയില്‍ പിടിയില്‍

കടുത്തുരുത്തി (കോട്ടയം): കോടതിയില്‍നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ പ്രതി കടുത്തുരുത്തി പൊലീസ് പിടിയിലായി. നിരവധി കേസുകളിലെ പ്രതി രാമപുരം കുന്നേല്‍ വിഷ്ണു പ്രശാന്താണ് (25) പിടിയിലായത്. ഒളിവിലായിരുന്ന വിഷ്ണു തിങ്കളാഴ്ച രാത്രി 10.30ന് കടുത്തുരുത്തി-പാലാ റോഡില്‍ കാപ്പുന്തലയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ മര്‍ദിക്കുകയും കാറിന്‍െറ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ഇതിനുശേഷം കടന്നുകളഞ്ഞ ഇയാളെ പിന്നീട് കടുത്തുരുത്തി പൊലീസ് മാന്നാര്‍ ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. പൂഞ്ഞാര്‍ കുന്നോനി പൈങ്ങുളം പറമ്പില്‍ ബെന്നി ജോസഫ് (46), ഭാര്യാ സഹോദരന്‍ മോന്‍സി (42) എന്നിവര്‍ സഞ്ചരിച്ച കാറാണ് പ്രതി തകര്‍ത്തത്. വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി ഇയാള്‍ പണം ആവശ്യപ്പെട്ടു. നല്‍കാതിരുന്നതോടെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ കാര്‍ ഓടിച്ചു മുന്നോട്ടുനീങ്ങിയ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന് കല്ളെറിഞ്ഞ് ചില്ലുകള്‍ തകത്തു. കടുത്തുരുത്തി പൊലീസ് സ്റ്റേഷന് മുന്നിലത്തെിയപ്പോള്‍ കാര്‍ യാത്രക്കാര്‍ സ്റ്റേഷനിലേക്ക് ഓടിക്കയറി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടയാളാണെന്ന് തെളിഞ്ഞത്. പാലാ, രാമപുരം, ഗാന്ധിനഗര്‍, കോട്ടയം, ഏറ്റുമാനൂര്‍, തൃപ്പൂണിത്തുറ തുടങ്ങിയ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ വാഹനമോഷണം, അടിപിടി, മാലമോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണിയാള്‍. സെപ്റ്റംബര്‍ 22നാണ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. പാലായിലെ പിടിച്ചുപറി കേസില്‍ അറസ്റ്റിലായ ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് പാലാ കോടതിയില്‍ വിചാരണക്ക് കൊണ്ടുവന്നു. കോടതി രണ്ടു വര്‍ഷം തടവിനു വിധിച്ചതിനെ തുടര്‍ന്ന് തിരികെ തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് രക്ഷപ്പെട്ടത്. 27,000 രൂപയും നാല് മൊബൈല്‍ ഫോണും കഠാരയും ഇയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. രാമപുരത്തുനിന്നും 20,000 രൂപയും മൊബൈല്‍ ഫോണും മുളന്തുരുത്തിയില്‍ നിന്നും പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചത് വിഷ്ണുപ്രശാന്താണെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്ന ഇയാള്‍ മോഷ്ടിക്കുന്ന വാഹനങ്ങളില്‍ എത്തി പിടിച്ചുപറി നടത്തുകയും അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച് രക്ഷപ്പെടുകയുമായിരുന്നു ചെയ്തിരുന്നത്. കടുത്തുരുത്തി സി.ഐ എം.കെ. ബിനുകുമാര്‍, എസ്.ഐ ജെ. രാജീവ്, ഷാഡോ പൊലീസ് എസ്.ഐ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.