വൈക്കം: ഒരു ഗ്രാമത്തെ മുഴുവന്‍ ദു$ഖത്തിലാഴ്ത്തി കടന്നുപോയ അമ്മയുടെയും സഹോദരന്‍െറയും മരണം മകള്‍ ശില്‍പയെ അനാഥയാക്കി. വൈക്കം ഇത്തിപ്പുഴ തുരുത്തിക്കാട് മുണ്ടക്കല്‍ രാധ (42) മകന്‍ സുബിന്‍ (22) എന്നിവരാണ് മരിച്ചത്. മുറ്റത്തുനിന്ന് പല്ലുതേക്കുന്നതിനിടെ ദേഹത്തേക്ക് കമ്പി പൊട്ടിവീഴുകയായിരുന്നു. പിതാവ് മോഹന്‍ വീട്ടുകാരുമായി അകന്നുകഴിയുകയാണ്. ഇഷ്ടികകെട്ടി പൂര്‍ത്തീകരിക്കാത്ത നിലയിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ആറുമാസം മുമ്പ് അങ്കണവാടി കുട്ടികള്‍ പോകുന്നതിനിടെ വൈദ്യുതിക്കമ്പി പൊട്ടിവീണിരുന്നു. പരാതിയത്തെുടര്‍ന്ന് കുറച്ചുഭാഗം കമ്പിമാറ്റി ബാക്കിഭാഗം മുറിച്ചു പഴയ കമ്പിയുമായി ചേര്‍ത്താണ് പണി പൂര്‍ത്തീകരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതി ലൈന്‍ താഴ്ന്നുകിടക്കുന്നത് സംബന്ധിച്ച് നിരവധിതവണ പരാതികള്‍ നല്‍കിയിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ളെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഇത്തിപ്പുഴ പാലത്തിനടുത്തുനിന്ന് ഒന്നരക്കിലോമീറ്റര്‍ ദൂരമുള്ള ഈ ഉള്‍നാട്ടില്‍ വൈദ്യുതി ജീവനക്കാര്‍ എത്തുന്നത് വല്ലപ്പോഴുമാണ്. പടര്‍ന്ന് പന്തലിച്ചത് യഥാസമയം വെട്ടിമാറ്റാത്തതാണ് അപകടത്തിന് കാരണം. ദ്രവിച്ച കമ്പികള്‍ ഇതിനിടയില്‍ കാണാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എം.എല്‍.ഡി കോഴ്സ് കഴിഞ്ഞ ശില്‍പ ഇപ്പോള്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയില്‍ പരിശീലനത്തിന് പോകുകയാണ്. സഹോദരന്‍ സുബിന്‍ അടുത്തിടെയായി പെയ്ന്‍റിങ്ങിന് പോയിത്തുടങ്ങിയിരുന്നു. ഇലക്ട്രിസിറ്റി ജീവനക്കാരുടെ അനാസ്ഥക്ക് ഉദാഹരണമാണ് ഈ ഭാഗത്തെ വൈദ്യുതി ലൈന്‍ വലിച്ചിരിക്കുന്നത്. ഒട്ടേറെ വീടുകളുടെ മുകളിലൂടെയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. കാലപ്പഴക്കത്താല്‍ തുരുമ്പിച്ച് ദ്രവിച്ച നിലയിലും വളരെ താഴ്ന്നുമാണ് ലൈനുകള്‍ കിടക്കുന്നത്. സി.കെ. ആശ എം.എല്‍.എ, ജില്ലാപഞ്ചായത്ത് അംഗം പി. സുഗതന്‍, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഗണേശന്‍ തുടങ്ങിയ വിവിധ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.