കോട്ടയം കാത്ത് യു.ഡി.എഫ്

കോട്ടയം: സംസ്ഥാനത്ത് വ്യക്തമായ ഇടതുമുന്നേറ്റം ദൃശ്യമായപ്പോഴും പതിവ് തെറ്റിക്കാതെ കോട്ടയം ജില്ല വലത്തോട്ടു തന്നെ ചാഞ്ഞു. ഒന്‍പതു സീറ്റില്‍ ആറെണ്ണം യു.ഡി.എഫ് നേടിയപ്പോള്‍ എല്‍.ഡി.എഫിന് തങ്ങളുടെ സിറ്റിംഗ് സീറ്റുകള്‍ രണ്ടെണ്ണം നിലനിര്‍ത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ. പൂഞ്ഞാറില്‍ മുന്നണി സ്ഥാനാര്‍ഥികളെ അടിയറവ് പറയിപ്പിച്ച് പി.സി.ജോര്‍ജ് ശ്രദ്ധേയ വിജയം കരസ്ഥമാക്കി. ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നാലു മണ്ഡലങ്ങളില്‍ തുടക്കം മുതല്‍ അവസാനംവരെ ലീഡുകള്‍ മാറിമറിഞ്ഞു. കടുത്ത മത്സരം നടന്ന പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഒടുവില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കൊപ്പം നിന്നു. യു.ഡി.എഫ് മണ്ഡലങ്ങളായ പാലായിലും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും ഇടതുതരംഗം സൃഷ്ടിക്കുന്നവിധം ഇടതു സ്ഥാനാര്‍ഥികള്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തു. കാഞ്ഞിരപ്പള്ളിയില്‍ 3890 വോട്ടിനും ചങ്ങനാശേരിയില്‍1849 വോട്ടിനുമാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. പാലായില്‍ കഴിഞ്ഞതവണ 5259 വോട്ടിന് വിജയിച്ച കെ.എം. മാണിയുടെ ഭൂരിപക്ഷം 4703 ആയി കുറച്ചുവെന്നതും ശ്രദ്ധേയമാണ്. അതിനൊപ്പം കഴിഞ്ഞതവണ വിജയിച്ച രണ്ടു ഇടതു മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയര്‍ത്തി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിയും എന്‍.സി.പി നേതാവ് മാണി സി. കാപ്പനും വീണ്ടും അങ്കം കുറിച്ച പാലായിലെ മത്സരഫലം കാത്തിരിപ്പിന് വഴിമാറി. രാവിലെ 8.45ന് ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കെ.എം. മാണിക്ക് 337വോട്ടിന്‍െറ നേരിയ ഭൂരിപക്ഷം മാത്രമായിരുന്നു. ഇത് ഇടതു ക്യാമ്പുകളില്‍ പ്രതീക്ഷയും ആവേശവും പടര്‍ത്തി. വോട്ടെണ്ണല്‍ ഒരുമണിക്കൂര്‍ പിന്നിട്ടതോടെ മാണിയുടെ ലീഡ് കുത്തനെ കുറഞ്ഞ ഘട്ടത്തില്‍ മാണി സി. കാപ്പന്‍െറ ലീഡ് 295 ആയി ഉയര്‍ന്നു. അടുത്ത റൗണ്ടിലാണ് മാണിയുടെ വോട്ട് നിലയില്‍ നേരിയ പുരോഗതി ദൃശ്യമായത്. 47മുതല്‍ 286വരെയുള്ള വോട്ടുകള്‍ മാറിമറിഞ്ഞപ്പോഴും ഇടതുപക്ഷം പ്രതീക്ഷ കൈവിട്ടില്ല. രാവിലെ 10.15ന് 1229 ലീഡ് ഉയര്‍ത്തിയാണ് മാണി വിജയപ്രതീക്ഷയിലേക്ക് കുതിച്ചത്. തൊട്ടുപിന്നാലെ 2651, 3600, 4028, 4521, 4605 എന്നിങ്ങനെ ഭൂരിപക്ഷം ഉയര്‍ത്തിയാണ് 4703ല്‍ വിജയം ഉറപ്പിച്ചത്. കഴിഞ്ഞതവണ 6359 വോട്ട് നേടിയ ബി.ജെ.പി നാലിരട്ടി വോട്ടുകള്‍ വര്‍ധിപ്പിച്ച് മണ്ഡലത്തില്‍ കരുത്തുകാട്ടി. കേരള കോണ്‍ഗ്രസിലെ സിറ്റിങ് എം.എല്‍.എ ഡോ.എന്‍. ജയരാജും സി.പി.ഐയിലെ അഡ്വ. വി.ബി. ബിനുവും തമ്മിലുള്ള പോരാട്ടവീര്യത്തിനും അവസാനംവരെ കാത്തിരിക്കേണ്ടി വന്നു. വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ആദ്യഘട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. ജയരാജിന് നേരിയ മുന്‍തൂക്കം ലഭിച്ചു. എന്നാല്‍, ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ അത് വെറും 11വോട്ടായി ചുരുങ്ങി. അടുത്ത ഘട്ടത്തില്‍ ബിനുവിന്‍െറ മുന്നേറ്റത്തിന് വഴിമാറി. ഈഘട്ടത്തില്‍ 429 വോട്ടില്‍ തുടങ്ങിയ ലീഡ് 1597വരെ എത്തി. 96 ബൂത്തുകളുടെ ഫലം വരുന്നതുവരെ ഈ കുതിപ്പ് ബിനു നിലനിര്‍ത്തിയത് യു.ഡി.എഫ് ക്യാമ്പില്‍ നിരാശ പടര്‍ത്തി. ഇതിനിടെ, 4042ലേക്ക് ലീഡ് ഉയര്‍ത്തിയെങ്കിലും 3890 വോട്ടിന് വിജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞതവണ 8021വോട്ട് നേടിയ ബി.ജെ.പി ഇത്തവണ 31,411 വോട്ട് സമാഹരിച്ച് നിര്‍ണായക ശക്തിയായി. സിറ്റിങ് എം.എല്‍.എ സി.എഫ്. തോമസിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.കെ.സി. ജോസഫ് തുടക്കം മുതല്‍ മുന്നേറ്റം നടത്തിയത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ നേരിയ വോട്ടിന്‍െറ മുന്‍തൂക്കം ഇടതു സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ആദ്യ ഒരുമണിക്കൂറില്‍ 772 മുതല്‍ 149 വോട്ടുകളുടെ ലീഡും നേടിയിരുന്നു. 50 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് കെ.സി. ജോസഫിനെ ആധിപത്യം സി.എഫ് മറികടന്നത്. ഇവര്‍ തമ്മില്‍ 601മുതല്‍ 2046വരെ വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. അവസാനം എണ്ണിയ ബൂത്തുകള്‍ കെ.സിക്കൊപ്പം നിലയുറപ്പിച്ചതോടെ വീണ്ടും സി.എഫിന്‍െറ നില പരുങ്ങലിലായി. ഒടുവില്‍ ഭൂരിപക്ഷം 1849 ലേക്ക് ചുരുങ്ങിയായിരുന്നു വിജയം. 2011ല്‍ സി.പി.എമ്മിലെ ഡോ. ബി. ഇക്ബാലിനോട് നേടിയ 2554 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍നിന്ന് 705 വോട്ടിന്‍െറ കുറവുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6266 വോട്ട് മാത്രമുണ്ടായിരുന്ന ബി.ജെ.പി അപ്രതീക്ഷ മുന്നേറ്റത്തില്‍ 21,455 വോട്ടാണ് പിടിച്ചെടുത്തത്. ഏറ്റുമാനൂരില്‍ സി.പി.എം സിറ്റിങ് എം.എല്‍.എ അഡ്വ. കെ. സുരേഷ് കുറുപ്പും കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടനും തമ്മിലുള്ള പോരാട്ടത്തിന്‍െറ ഫലവും മാറിമറിഞ്ഞായിരുന്നു. നേരിയ വോട്ടിന്‍െറ മുന്‍തൂക്കം ലഭിച്ച സുരേഷ്കുറുപ്പാണ് ആദ്യമുന്നേറ്റം നടത്തിയത്. രണ്ട് റൗണ്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോള്‍ കുറുപ്പിനെ പിന്നിലാക്കി തോമസ് ചാഴികാടന്‍െറ ലീഡ് 3535 വോട്ടായി ഉയര്‍ത്തി. പിന്നീടത് 6454 ആയി ഉയര്‍ത്തിയതോടെ യു.ഡി.എഫ് മണ്ഡലം പിടിച്ചെടുക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചു. രണ്ടരമണിക്കൂര്‍ പിന്നിട്ടതോടെ അത് 138 ആയി കുറഞ്ഞു. ഈ ഘട്ടത്തില്‍ 382ല്‍ തുടങ്ങിയ കുറുപ്പിന്‍െറ കുതിപ്പ് 8889 വോട്ടിന്‍െറ വിജയം ഉറപ്പിച്ചാണ് അവസാനിച്ചത്. കഴിഞ്ഞതവണ 3376 വോട്ട് നേടിയ ബി.ജെ.പി കരുത്ത് തെളിയിച്ചു. ഇത്തവണ ബി.ഡി.ജെ.എസ്-ബി.ജെ.പി സഖ്യത്തിലൂടെ മത്സരിച്ച് 27,540 വോട്ട് സ്വന്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.