കോട്ടയം: ജില്ലയില്‍ രണ്ട് പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയും ബി.ജെ.പിക്ക് നേട്ടവും. മാടപ്പള്ളി യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ മണര്‍കാട് യു.ഡി.എഫില്‍നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ പഞ്ചായത്തിലാണ് ബി.ജെ.പി അട്ടിമറി വിജയം നേടിയത്. മണര്‍കാട് ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡ് പറമ്പുകരയാണ് കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി സീറ്റ് പിടിച്ചെടുത്തത്. ഇതോടെ ബി.ജെ.പിക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ രണ്ട് അംഗങ്ങളായി. ബി.ജെ.പി സ്ഥാനാര്‍ഥി സിന്ധു അനിലിന് 482 വോട്ടുകിട്ടിയപ്പോള്‍ സി.പി.ഐയിലെ മിനിതോമസിന് 284 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൂസമ്മ കൊച്ചുമോന്‍ 249 വോട്ടും നേടി മൂന്നാംസ്ഥാനത്തായി. കഴിഞ്ഞതവണ ആറു സ്ഥാനാര്‍ഥികളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിലെ സിസിലി രാജന്‍ 24 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. സിസിലി രാജന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനത്തെുടര്‍ന്ന് രാജിവെച്ച സാഹചര്യത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. വിജയത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പറമ്പുകരയിലും മണര്‍കാട്ടും ആഹ്ളാദപ്രകടനം നടത്തി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്ത് കണിച്ചുകുളം ആറാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്‍െറ നിധീഷ് തോമസാണ് വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയ്സണ്‍ ജോസഫിനെതിരെ 64 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് വിജയം. ആകെ പോള്‍ ചെയ്ത 950 വോട്ടില്‍ നിധീഷ് തോമസ് 476 വോട്ടും ജയ്സണ്‍ ജോസഫ് 412 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ബാബു ചാക്കോ വരിക്കാപ്പള്ളി 62 വോട്ടും നേടി. മാടപ്പള്ളി പഞ്ചായത്തിലായിരുന്നു വോട്ടെണ്ണല്‍. മാമ്മൂട് കവലയിലും വാര്‍ഡിലുടനീളവും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി. മാടപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡ് മെംബറായ കോണ്‍ഗ്രസിലെ ഷിബു മാത്യു ചത്തെിപ്പുഴ മരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2005 മുതല്‍ 2015വരെ ആറാം വാര്‍ഡില്‍ യു.ഡി.എഫും യു.ഡി.എഫും വിമതനും തമ്മിലാണ് മത്സരം നടന്നത്. യു.ഡി.എഫ് വിമതന്‍ രണ്ടുതവണ വിജയിച്ചപ്പോള്‍ 2015ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു മാത്യു ചത്തെിപ്പുഴ 84 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. കഴിഞ്ഞതവണ 129 വോട്ടു ലഭിച്ച എല്‍.ഡി.എഫിന് ഇത്തവണ 412 വോട്ട് ലഭിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായാണ് ജയ്സണ്‍ ജോസഫ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.