അടിമാലി: 50 കിലോ കഞ്ചാവുമായി അടിമാലി നാര്‍കോട്ടിക് സ്ക്വാഡിന്‍െറ പിടിയിലായ ഉപ്പുതോട് പേഴത്താനിയില്‍ റെജിയെ (37) കോടതി റിമാന്‍ഡ് ചെയ്തു. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ റെജിയെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് അയച്ചു. കൂട്ടുപ്രതികളായ വാത്തിക്കുടി ചെമ്പകപ്പാറ ഇലമ്പിതോട്ടത്തില്‍ ഷാജി (45), ചെമ്പകപ്പാറ സ്വദേശി വീരപ്പന്‍ എന്ന സുനീഷ് (30) എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. റെജിയുടെ മൊഴിപ്രകാരം പെരിഞ്ചാംകുട്ടി വനത്തില്‍ വന്‍ കഞ്ചാവ് ശേഖരം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇടുക്കി ഡെപ്യൂട്ടി കമീഷണര്‍ കെ.എന്‍. നെല്‍സന്‍െറ നേതൃത്വത്തില്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊന്‍ സാധിച്ചില്ല. അഞ്ച് സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇടുക്കി ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. കാറിന്‍െറ ഡിക്കിയില്‍ മൂന്ന് പ്ളാസ്റ്റിക് ചാക്കിലായി സൂക്ഷിച്ച കഞ്ചാവാണ് തിങ്കളാഴ്ച രാത്രി 7.30ന് മുരിക്കാശേരി ചെമ്പകപ്പാറയില്‍ പിടികൂടിയത്. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് കരുതുന്നു. മേഖലയില്‍നിന്ന് കഞ്ചാവ് കൃഷിക്ക് വിദഗ്ധ പരിശീലനം നേടിയ നിരവധി യുവാക്കള്‍ ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ ജോലിയെടുക്കുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഹാഷിഷും കഞ്ചാവും ഇടുക്കിയിലേക്ക് കൊണ്ടുവരുന്നത്. രാജാക്കാട്ടെയും മുരിക്കാശ്ശേരിയിലെയും ചില വ്യാപാര പ്രമുഖര്‍ക്കും കഞ്ചാവ് കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അന്വേഷണസംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.