തുടങ്ങുന്നത് 190 കോടിയുടെ റോഡ് നിര്‍മാണം

കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ട 17 പ്രധാന റോഡുകളടക്കം 26 റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും അടുത്ത തീര്‍ഥാടനത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ 89.43 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കി. ഇതോടൊപ്പം ശബരിമല സ്പിരിച്വല്‍ സര്‍ക്യൂട്ട് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന എരുമേലി-പമ്പ-സന്നിധാനം വികസനത്തിനുള്ള 99.99 കോടിയുടെ പദ്ധതി നിര്‍മാണവും ഇക്കൊല്ലം ആരംഭിക്കും. ടൂറിസം വകുപ്പ് തയാറാക്കി സമര്‍പ്പിച്ച പദ്ധതി പ്രകാരമാണ് സ്വദേശ് ദര്‍ശന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രം 99.99 കോടി അനുവദിച്ചത്. പുറമെ ഇതേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട-ഗവി-വണ്ടിപ്പെരിയാര്‍-തേക്കടി-വാഗമണ്‍ വികസന പദ്ധതിക്കും കേന്ദ്രം അനുമതി നല്‍കി. 99.72 കോടി ചെലവുവരുന്ന പദ്ധതിക്ക് ആദ്യഗഡുവായി 19.84 കോടിയും അനുവദിച്ചു. ഈ തുക വിനിയോഗിച്ചുള്ള നിര്‍മാണവും ഇക്കൊല്ലം ആരംഭിക്കും. സ്വദേശ് ദര്‍ശന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളുടെയും തീര്‍ഥാടന കേന്ദ്രങ്ങളുടെയും വികസനത്തിനായി തയാറാക്കിയ പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വൈകാതെ അനുമതി നല്‍കുമെന്ന് ടൂറിസം അധികൃതര്‍ അറിയിച്ചു. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം എന്നിവക്കാണ് തുക ലഭിക്കുക. ശബരിമല റോഡ് വികസന പദ്ധതിയില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിലെ പ്രധാന റോഡുകളാണ് ഉള്‍പ്പെടുത്തിയത്. ശബരിമല തീര്‍ഥാടനത്തിന് ഇനി മൂന്നര മാസം മാത്രം ബാക്കി നില്‍ക്കെ മുന്‍കാലങ്ങളിലെപ്പോലെ നിര്‍മാണം വൈകാതിരിക്കാനാണ് തുക നേരത്തേ അനുവദിച്ചത്. ആഗസ്റ്റ് പകുതിയോടെ ടെന്‍ഡര്‍ നടപടി കഴിച്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലത്ത് നിര്‍മാണ ജോലികള്‍ നടത്തരുതെന്ന മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട-വടശേരിക്കര-പമ്പ, എരുമേലി-കണമല-പമ്പ, കോട്ടയം-എരുമേലി, പാലാ-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി, കുമളി-മുണ്ടക്കയം, പത്തനംതിട്ട-അടൂര്‍, പന്തളം-പത്തനംതിട്ട, റാന്നി-വടശേരിക്കര, പുനലൂര്‍-പത്തനംതിട്ട, പുനലൂര്‍-കുളത്തൂപ്പുഴ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രധാന പാതകളില്‍ ചിലത്. റോഡുകളുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് റോഡ് നിര്‍മാണത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയതിനാല്‍ ഇക്കുറി കാര്യമായ നിര്‍മാണം നടത്തേണ്ടതില്ളെന്നാണ് വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം, തൊടുപുഴ-പാലാ-പൊന്‍കുന്നം, മൂവാറ്റുപുഴ-കോട്ടയം, കോട്ടയം-ചങ്ങനാശേരിയടക്കം ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാതകളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. പലയിടത്തും റോഡ്-പാലം നിര്‍മാണം പാതിവഴിയിലാണ്. സ്ഥമേറ്റെടുപ്പും അനിശ്ചിത്വത്തിലാണ്. പൊന്‍കുന്നം മുതല്‍ മണിമല-റാന്നി-പത്തനംതിട്ട-പുനലൂര്‍ പാതയുടെ നിര്‍മാണം ഇനിയും ആരംഭിച്ചിട്ടുമില്ല. ഫലത്തില്‍ ഈതീര്‍ഥാടന കാലത്തും ശബരിമല യാത്രക്കാര്‍ക്ക് നേരിടേണ്ടി വരിക ദുരിതയാത്ര തന്നെയാകും. കെ.എസ്.ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈപാതകളുടെ നിര്‍മാണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.