പാറത്തോട്: പാറത്തോട് പഞ്ചായത്തിലെ ജീവന്‍ രക്ഷാസമിതി കാരുണ്യസ്പര്‍ശം എന്ന പേരില്‍ പൊതു ധനസമാഹരണത്തിലൂടെ ശേഖരിച്ച ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഇടതുപാര്‍ട്ടികള്‍ രംഗത്ത്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നും ഫണ്ട് വിനിയോഗം കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ടെന്നും വാദിച്ച് ജീവന്‍രക്ഷാ സമിതിയും രംഗത്തത്തെി. പൊതു ധനസമാഹരണത്തിലൂടെ ശേഖരിച്ച ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്തിലെ രണ്ട് വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായത്തിനാണ് സമിതി 25 രൂപ ലക്ഷ്യമിട്ട് ധനസമാഹരണം നടത്തിയത്. എന്നാല്‍, നാട്ടുകാര്‍ ഒന്നടങ്കം സഹായിച്ചപ്പോള്‍ ഒരു ദിവസംകൊണ്ട് 62 ലക്ഷം രൂപ ലഭിച്ചു. അധികമായി ലഭിക്കുന്ന തുക മറ്റ് വൃക്കരോഗികള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നതായു ഇത് പാലിച്ചില്ളെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. ഇതില്‍ ഒരു രോഗിയായിരുന്ന ടോമി കറിപ്ളാക്കല്‍ ചികിത്സയിലിരിക്കെ മരിച്ചു. സമിതിക്ക് ലഭിച്ച തുക രണ്ട് സഹകരണ ബാങ്കുകളിലായാണ് നിക്ഷേപിച്ചത്. ഇതിന്‍െറ പലിശയിനത്തില്‍ ലഭിക്കുന്ന തുകയുടെ കണക്കുകള്‍ സമിതി വ്യക്തമാക്കുന്നില്ല. സമിതി രൂപവത്കരിച്ചപ്പോള്‍ 37 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണുണ്ടായിരുന്നത്. പിന്നീട് ഇതുവരെ സമിതിയോഗം വിളിച്ചിട്ടില്ളെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ.്ഐ മേഖലാ പ്രസിഡന്‍റ് ജറിന്‍ സാബു, പി.കെ. കരുണാകരപിള്ള, മാര്‍ട്ടിന്‍ തോമസ്, വി.എം. ഷാജഹാന്‍, കെ.എ. സിയാദ്, പി.ആര്‍. ശശി, ശശികുമാര്‍, പി.എ. അനസ്, അബ്ദുസ്സലാം, ഷമീര്‍ ബംഗ്ളാവുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജീവന്‍രക്ഷാ സമിതി ഭാരവാഹികള്‍ അറിയിച്ചു. ലക്ഷ്യമിട്ടതിലും കൂടുതല്‍ തുക സമാഹരിക്കാന്‍ കഴിഞ്ഞതിനാല്‍ പഞ്ചായത്തിലെ മറ്റ് നിര്‍ധന രോഗികള്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ചികിത്സാസഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് സഹായം നല്‍കിവരുന്നുണ്ടെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. സമിതിയുടെ ഒമ്പതംഗ എക്സിക്യൂട്ടിവ് യോഗം ചേര്‍ന്ന് അപേക്ഷ പരിശോധിച്ച് ഐകകണ്ഠ്യേന തീരുമാനിച്ചാണ് പണം നല്‍കുന്നത്. 2015 ഡിസംബര്‍ 31വരെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ഇതിനുശേഷമുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്തതായും 28 ന് പ്രസിദ്ധപ്പെടുത്തുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.