വേനല്‍ കടുത്തു: കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

ചങ്ങനാശേരി: വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ഗ്രാമവും നഗരവും നെട്ടോട്ടത്തില്‍. ടൗണിലും സമീപ പഞ്ചായത്തുകളിലും പൊതു വിതരണ ടാപ്പുകളിലെ ജലവിതരണം നാമമാത്രമായി. നഗരത്തില്‍ മാര്‍ക്കറ്റ്, പുഴവാത്, അങ്ങാടി, മഞ്ചാടിക്കര എന്നീ പ്രദേശങ്ങളിലും പായിപ്പാട് പഞ്ചായത്ത് പടിഞ്ഞാറന്‍ മേഖലയിലും കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളിലെ ജനങ്ങളാണ് കുടിവെള്ളത്തിനായി പായുന്നത്. നഗരത്തിന്‍െറ പടിഞ്ഞാറന്‍ മേഖലകളിലെ ജലസ്രോതസ്സുകളില്‍ പുളിരസം കയറി ഉപയോഗശൂന്യമായതുകൊണ്ട് പൈപ്പുവെള്ളത്തെ മാത്രമാണ് ആശ്രയം. വാട്ടര്‍ അതോറിറ്റി ഓഫിസുമായി ബന്ധപ്പെട്ടാല്‍ തിരുവല്ലയില്‍നിന്ന് പമ്പിങ് ഇല്ളെന്നാണ് പറയുന്നത്. എപ്പോള്‍ വെള്ളം വരുമെന്ന് ചോദിച്ചാല്‍ കൃത്യമായി മറുപടി പറയാതെ ഫോണ്‍ മാറ്റിവെക്കുകയാണ് പതിവെന്നും ആക്ഷപമുണ്ട്. പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് പാടശേഖരങ്ങളില്‍നിന്ന് വെള്ളം ഇറക്കിയതോടെയാണ് ജലസ്രോതസ്സുകളിലെ വെള്ളം പുളിരസം കൊണ്ട് ഉപയോഗ ശൂന്യമായത്. പായലും പോളയും കയറി തോടുകളിലെ വെള്ളം കെട്ടിക്കിടക്കുന്നതാണ് വെള്ളം മലിനപ്പെടുന്നതിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്ന വെള്ളം കിണറിലെ വെള്ളവും ഉപയോഗശൂന്യമാക്കുകയാണ്. തോടുകളില്‍ കെട്ടിക്കിടക്കുന്ന പോളകള്‍ നീക്കം ചെയ്യണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ളെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചില സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒരു തവണ വെള്ളം എത്തുമ്പോള്‍ ചില സ്ഥലങ്ങളില്‍ പൈപ്പുകള്‍ വെറും നോക്കുകുത്തിയായി മാറുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വെള്ളം എത്തിയാല്‍ തന്നെ രണ്ടോ മൂന്നോ ദിവസം കുടിവെള്ളം വീടുകളില്‍ ശേഖരിക്കാനുള്ള സൗകര്യമേയുള്ളൂ. ബാക്കി ദിവസങ്ങില്‍ ജനം വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. കഴിഞ്ഞ കുറേനാളായി പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ഭാഗമായ മറ്റം റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ കൂടി സെപ്റ്റിടാങ്കിലെ മാലിന്യം ആണ് വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു കാരണം വാട്ടര്‍ അതോറിറ്റിയുടെ പൊട്ടിയ പൈപ്പ് ഓടയിലൂടെയാണ് പോകുന്നത്. സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍നിന്ന് വരുന്ന മാലിന്യം ഈ ഓടയില്‍ കൂടിയാണ് അടുത്തുള്ള തോട്ടിലോട്ട് ഒലിച്ചു പോകുന്നത്. ഇതുമൂലം പല വീട്ടിലെയും വാട്ടര്‍ കണക്ഷന്‍ മലിനജലം വരുന്നതുകൊണ്ട് വിച്ഛേദിച്ചിരിക്കുകയാണ്. രൂക്ഷമായ വരള്‍ച്ച തുടങ്ങുന്നതിന് മുമ്പുതന്നെ കുടിവെള്ളത്തിനായി പൊതുജനം നെട്ടോട്ടമോടുകയാണ്. പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റി തുടങ്ങി. പല സ്ഥലങ്ങളിലും വെള്ളം വില കൊടുത്തു വാങ്ങുകയാണ്. പഞ്ചായത്ത്-നഗരസഭ പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.