ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ പുതിയ ഒ.പി ബ്ളോക് കെട്ടിടം നാടിന് സമര്‍പ്പിച്ചു

ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ പുതിയ ഒ.പി ബ്ളോക് കെട്ടിടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. സമാധാനവും ഒത്തൊരുമയും ഉണ്ടെങ്കിലെ നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രി അങ്കണത്തില്‍ നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മുദ്രാവാക്യങ്ങളും സമരങ്ങളും മാത്രമായാല്‍ നാടിനു പുരോഗതി ഉണ്ടാകുകയില്ല. ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും സമയത്ത് നിറവേറ്റി നല്‍കണം. കാലഘട്ടത്തിനനുസരിച്ചുള്ള വികസനവും മാറ്റങ്ങളും അനിവാര്യമാണ്. വികസനവും കരുതലുമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. സി.എഫ്. തോമസ് എ.എല്‍.എ ശാന്തസമീപനത്തോടും കൊടിക്കുന്നില്‍ സുരേഷ് എം.പി വിട്ടുവീഴ്ചയില്ലാത്ത നിലപാടിലൂടെയും നേടിയെടുക്കുന്ന പദ്ധതികള്‍ ചങ്ങനാശേരി നിയോജക മണ്ഡലത്തിന്‍െറ വികസനത്തിനു മുതല്‍ക്കൂട്ടാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനു പുറമെ ചങ്ങനാശേരിക്ക് രണ്ടാമതായി പടിഞ്ഞാറന്‍ ബൈപാസിനും അനുമതിയായിരിക്കുകയാണ്. ചങ്ങനാശേരിയില്‍ മാത്രമാണ് രണ്ട് ബൈപാസ് അനുവദിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എം.പി ഫണ്ടില്‍നിന്ന് 2016-’17 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനറല്‍ ആശുപത്രിയില്‍ ഒരു കോടിയുടെ വികസനം പ്രവര്‍ത്തനം നടത്തുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. സി.എഫ്. തോമസ് എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് മൂന്നു കോടി ഉപയോഗിച്ചാണ് പുതിയ ഒ.പി ബ്ളോക് നിര്‍മിച്ചത്. സി.എഫ്. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, വൈസ് ചെയര്‍പേഴ്സണ്‍ എത്സമ്മ ജോബ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ. ശോഭ സലിമോന്‍, കുറിച്ചി പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. രാജഗോപാല്‍, സജി തോമസ്, സാജന്‍ ഫ്രാന്‍സിസ്, പ്രഫ. വി.എന്‍. നാരായണപിള്ള, സി.എം. റഹ്മത്തുല്ല, തോമസ് വര്‍ഗീസ്, എന്‍.പി. കൃഷ്ണകുമാര്‍, ജയിംസുകുട്ടി തോമസ്, ഡോ. സുജ എബ്രഹാം, എന്‍. ഹബീബ്, പൊതുമരാമത്ത് എക്സി. എന്‍ജിനീയര്‍ എന്‍. ബിന്ദു എന്നിവര്‍ സംസാരിച്ചു. 14 ലക്ഷം രൂപ വിലയുള്ള ഡിജിറ്റല്‍ എക്സ്റേ ജനറല്‍ ആശുപത്രിക്ക് സംഭാവന ചെയ്ത പുഴവാത് ചീരംവേലില്‍ ജയകൃഷ്ണനെയും കോണ്‍ട്രാക്ടര്‍ സാജന്‍ ഓവേലിയെയും അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.