കോട്ടയം: പൊലീസ് പഴയ പൊലീസല്ളെന്നും തിരുത്തലുകള്‍ വരുത്താന്‍ തയാറാകണമെന്നും മന്ത്രി എം.എം. മണി. സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളോട് ഉത്തരവാദിത്തത്തോടെയും സ്നേഹത്തോടെയും വേണം പൊലീസ് പെരുമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കുന്ന പൊലീസ് ഓഫിസര്‍മാര്‍ക്ക് കെ.പി.ഒ.എ ആഭിമുഖ്യത്തില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാത്തിലും കയറി യു.എ.പി.എ ചുമത്തുന്നത് സര്‍ക്കാറിന്‍െറ നയമല്ല. കേസ് വിശദമായി പരിശോധിച്ചശേഷം ചുമതലപ്പെട്ടവര്‍ അത് ചെയ്തോളും. പൊലീസ് സേനാംഗങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാനാണ് പ്രതിബദ്ധത കാണിക്കേണ്ടത്. മേലുദ്യോഗസ്ഥന്‍ തെറിവിളിക്കുന്നതിലും വേണ്ടാത്ത പണികള്‍ ചെയ്യിക്കുന്നതിലുമുള്ള മാനസിക സമര്‍ദത്താലാണ് കീഴുദ്യോഗസ്ഥര്‍ ജനങ്ങളോട് മോശമായി പെരുമാറുന്നത്. കമ്യൂണിസ്റ്റുകാരെ പൊലീസ് പീഡിപ്പിച്ചിട്ടുണ്ടെങ്കിലും സി.പി.എം ഒരിക്കലും പൊലീസുകാരെ പീഡിപ്പിച്ചിട്ടില്ല. ഇ.എം.എസ് മുതല്‍ നായനാര്‍ വരെ മുഖ്യമന്ത്രിമാരാരും പൊലീസിനെക്കൊണ്ട് തോട്ടിപ്പണി ചെയ്യിച്ചിട്ടില്ല. പൊലീസിന്‍െറ പൈലറ്റ് വാഹനം കൂടെവരുന്നതിനോട് തനിക്ക് താല്‍പര്യമില്ളെന്നും അദ്ദേഹം പറഞ്ഞു. എ.ആര്‍ ക്യാമ്പ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് കെ.പി. ടോംസണ്‍ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ മുഖ്യപ്രഭാഷണം നടത്തി. എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡന്‍റ് ജി. അശോക് കുമാര്‍, ഡിവൈ.എസ്.പിമാരായ വി. അജിത്, ഗിരീഷ് പി. സാരഥി, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡി.കെ. പൃഥ്വിരാജ്, സംസ്ഥാന ജോ. സെക്രട്ടറി പ്രേംജി കെ. നായര്‍, ജില്ല പ്രസിഡന്‍റ് കെ.പി. സലിംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.