അടിമാലി: പടിക്കപ്പ് ആദിവാസി കോളനിയില്‍ സ്ത്രീകളെ അടിച്ചോടിക്കുകയും കുടിലുകള്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ ഇടുക്കി കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല നില്‍പ് സമരം നടത്തും. ജനുവരി ആദ്യവാരം മുതലാണ് സമരം ആരംഭിക്കുക. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ആദിവാസികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ അറിയിച്ചു. ഭൂപ്രശ്നം അനുദിനം രൂക്ഷമായി നാട്ടുകാരും ആദിവാസികളും തമ്മിലെ പ്രശ്നം ക്രമസമാധാനം തകരുന്നതിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ കോളനിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. ശനിയാഴ്ച രാവിലെ ആറുമുതലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഡിസംബര്‍ 11നാണ് മുഖംമൂടി ധരിച്ചത്തെിയ ആളുകള്‍ രണ്ട് ആദിവാസിക്കുടിലുകള്‍ ആക്രമിച്ച് ഉറങ്ങിക്കിടന്ന സ്ത്രീകളെ അടിച്ചോടിച്ചത്. കുടിലുകള്‍ ഇരുന്ന ഭാഗത്ത് കപ്പനട്ട് ആദിവാസികളുടെ ഭൂമി പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ ഒന്നാം പ്രതിയാക്കി 43 പേര്‍ക്കെതിരെ അടിമാലി പൊലീസ് കേസെടുത്തു. എന്നാല്‍, ഭരണ-പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ ഒന്നായിചേര്‍ന്ന് പ്രതികളെയും പടിക്കപ്പിലെ ആദിവാസികളുടെ ഭൂമി കൈയേറി താമസിക്കുന്നവരെയും സംരക്ഷിക്കുകയാണെന്ന് ആദിവാസികള്‍ ആരോപിക്കുന്നു. ഇതിനെതിരായാണ് കലക്ടറേറ്റ് പടിക്കല്‍ നില്‍പ് സമരം ആരംഭിക്കുന്നത്. ഇതിനിടെ, കോളനിയിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഭൂസംരക്ഷണ സമിതി നടത്താനിരുന്ന സമ്മേളനം മാറ്റി. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഡിസംബര്‍ 27ന് തൊടുപുഴയില്‍ ചേരുന്ന ഗോത്രമഹാസഭ ഇടുക്കി ജില്ല കമ്മിറ്റിയില്‍ സമരത്തിന്‍െറ രൂപരേഖ തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.