കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍; പൈപ്പ് പൊട്ടിയത് ‘അറിയാതെ’ ജല അതോറിറ്റി

ചങ്ങനാശേരി: കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോള്‍ വാഴൂര്‍ റോഡില്‍ റെയില്‍വേ പാലത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ് ലൈന്‍ പൊട്ടി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലം. രണ്ടു വര്‍ഷമായി ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ടെന്ന് യാത്രക്കാര്‍ പറയുന്നു. വാട്ടര്‍ അതോറിറ്റി ഓഫിസിലേക്കുള്ള പ്രവേശ ജങ്ഷനിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഇത് സംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അനങ്ങാപ്പാറ നയമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് ആക്ഷേപം. പൈപ് പൊട്ടി ഒഴുകുന്ന വെള്ളം സമീപകടകളിലെ വ്യാപാരികളും ഓട്ടോക്കാരും ചേര്‍ന്ന് റെയില്‍വേ മണ്ണെടുത്ത സ്ഥത്തേക്ക് ചാലുകീറി ഒഴുക്കി വിടുകയാണ്. ഈ ഒഴുകിയത്തെുന്ന ജലം കെട്ടിക്കിടന്ന് ഇവിടം തോടുപോലെയായിട്ടുണ്ട്. നഗരത്തില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ശുദ്ധജലത്തിന് നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ കണ്‍മുന്നില്‍ വെള്ളം പാഴാകുന്നത്. പൈപ്പുകളുടെ കാലപ്പഴക്കമാണ് പൊട്ടലിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.മാസങ്ങള്‍ പിന്നിട്ടിട്ടും താല്‍ക്കാലികമായെങ്കിലും പരിഹാരം കാണാന്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പരാതിയുണ്ട്. ഇതിന് പുറമെ വാഴൂര്‍ റോഡിന്‍െറ പല ഭാഗത്തും മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. പുതിയ പൈപ്പ്ലൈന്‍ മാറ്റിയിട്ട ശേഷം പൈപ്പ് പൊട്ടലിന് പരിഹാരം കാണാന്‍ കഴിയുമെന്നുള്ള നയം സ്വീകരിച്ച് കുടിവെള്ള ക്ഷാമ സമയത്ത് ലൈനില്‍ വരുന്ന തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെതിരെ ജനം പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.