ചങ്ങനാശേരിയില്‍ ആധുനിക മത്സ്യച്ചന്ത ഉദ്ഘാടനം ഇന്ന്

ചങ്ങനാശേരി: ആധുനിക മത്സ്യച്ചന്ത ചൊവ്വാഴ്ച രാവിലെ 9.30ന് മാര്‍ക്കറ്റില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. സി.എഫ്. തോമസ് എം.എല്‍.എ അധ്യക്ഷതവഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, നഗരസഭാ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വക 130 സെന്‍റ് സ്ഥലത്താണ് മത്സ്യ മാര്‍ക്കറ്റ്. കേന്ദ്രസര്‍ക്കാറും സംസ്ഥാന തീരദേശവികസന കോര്‍പറേഷനും നഗരസഭയും ചേര്‍ന്നാണ് ആധുനിക മത്സ്യ മാര്‍ക്കറ്റ്് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്ര സര്‍ക്കാറിന്‍െറ 3.57 കോടിയും സംസ്ഥാന സര്‍ക്കാറിന്‍െറ 1.32 കോടിയും നഗരസഭയുടെ 47.24 ലക്ഷം രൂപയും ചെലവഴിച്ചാണ് നിര്‍മാണം. മൊത്ത-ചില്ലറ മത്സ്യ വ്യാപാരങ്ങള്‍ക്കുള്ള ഇരുനില കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. 767.6 ച. സെ.മീ വിസ്തൃതിയുള്ള താഴത്തെ നിലയില്‍ 48 സ്റ്റാളുകളും രണ്ട് ഐസ് നിര്‍മാണ യൂനിറ്റും മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ശീതീകരണ മുറിയും ഉണ്ട്. ഏഴു ടണ്ണോളം മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം ഈ ശീതീകരണ മുറിയിലുണ്ട്. കൂടാതെ 11 മൊത്ത വ്യാപാര മത്സ്യ സ്റ്റാളുകളും ലേലഹാളും താഴത്തെ നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. മുകളില്‍ ഒരു ഓഫിസ് മുറിയും വിശ്രമമുറിയും രണ്ടു ബാത്ത്റൂമുമാണ്. ഓരോ സ്റ്റാളിനും മത്സ്യം മുറിക്കാനും വൃത്തിയാക്കാനും വില്‍ക്കാനും പ്രത്യേക സൗകര്യവും അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനും മലിനജലം സംസ്കരിക്കാനുള്ള സംവിധാനവും ഡ്രെയ്നേജ് സംവിധാനവുമുണ്ട്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ മാര്‍ക്കറ്റിന്‍െറ ഏതു ഭാഗവും കാണത്തക്ക വിധത്തിലാണ് രൂപകല്‍പന. ഉണക്കമീന്‍ കച്ചവടക്കാര്‍ക്കായി 1850 ച.സെ.മീ. സ്റ്റാള്‍ നിര്‍മിച്ചിട്ടുണ്ട്. കാന്‍റീന്‍, ഉണക്കമീന്‍ ഗോഡൗണ്‍, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡ് കോണ്‍ക്രീറ്റിങ്ങും പൂര്‍ത്തീകരിച്ചു. മാര്‍ക്കറ്റിന്‍െറ വികസനത്തിന് സഹായക നിലയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന പുതിയ വണ്‍വേ റോഡുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.