ലോക്കൗട്ട് തന്ത്രവുമായി കണ്ണന്‍ ദേവന്‍ കമ്പനി

തൊടുപുഴ: തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്നതിലേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന കണ്ണന്‍ ദേവന്‍ കമ്പനിയുടെ കടുത്ത നിലപാടിന് പിന്നില്‍ സര്‍ക്കാറിനെയും തൊഴിലാളികളെയും ഒരു പോലെ സമ്മര്‍ദത്തിലാക്കാനുള്ള ഗൂഢതന്ത്രം ഒളിഞ്ഞിരിക്കുന്നതായി സൂചന.സമരം ചെയ്യുന്ന തൊഴിലാളികളെ വരുതിയിലാക്കണമെന്ന വാശിയാണ് മാനേജ്മെന്‍െറിന്‍െറ ഭാഗത്ത് നിന്നുണ്ടാകുന്നത്. കമ്പനി അധികൃതരുടെ വാര്‍ത്താ കുറിപ്പും ചാനല്‍ ചര്‍ച്ചകളിലെ മാനേജിങ് ഡയറക്ടറുടെ നിലപാടും ഇതിനെ ശരിവെക്കുന്നതാണ്. ബോണസ് വിഷയത്തില്‍ അണുവിട വിട്ട് വീഴ്ചക്ക് തയാറല്ളെന്ന നിലപാട് തൊഴിലാളികളെ പ്രകോപിപ്പിക്കാന്‍ കരുതിക്കൂട്ടി നടത്തുതായാണ് വിലയിരുത്തപ്പെടുന്നത്. സമരം കൂടുതല്‍ ശക്തി പ്രാപിക്കാനുള്ള സാധ്യത സൃഷ്ടിക്കുന്ന ബോധപൂര്‍വമുള്ള ഈ നീക്കത്തിന് പിന്നില്‍ എസ്റ്റേറ്റുകളെ ലോക്കൗട്ടിലേക്ക് തള്ളിവിടാനുള്ള സാഹചര്യമൊരുക്കലാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.കമ്പനിയുടെ ആശുപത്രികള്‍ അടച്ചിടാനും വാഹനങ്ങള്‍ പിന്‍വലിക്കാനുമുള്ള തീരുമാനം ഇതിന്‍െറ മുന്നോടിയാണ്. ഇപ്പോള്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ച തൊഴിലാളികളെ ഒരു പാഠം പഠിപ്പിക്കണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്ന ട്രേഡ് യൂനിയന്‍ നേതൃത്വങ്ങള്‍ മാനേജ്മെന്‍റിന്‍െറ ഈ നീക്കത്തിന് പച്ചക്കൊടി കാണിക്കുമെന്നാണ് കരുതുന്നത്.അതിനുള്ള അണിയറ നീക്കങ്ങള്‍ മൂന്നാറിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ നടക്കുന്നതായി വിവരങ്ങളുണ്ട്. കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍േറഷന്‍ ലോക്കൗട്ട് ചെയ്യുകയെന്ന മാനേജ്മെന്‍റ് തന്ത്രം നടപ്പായാല്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ അക്ഷരാര്‍ഥത്തില്‍ പട്ടിണിയിലേക്ക് തള്ളിവിടപ്പെടുമെന്ന കാര്യം ഉറപ്പാണ്. അതുവഴി നിലവിലെ ക്രമസമാധാന നില തകരാറിലാവുകയും അത്യന്തം സങ്കീര്‍ണമായ സാമൂഹിക പ്രശ്നത്തിലേക്ക് വിഷയത്തെ വഴിതിരിച്ച് വിടാനും കഴിയുമെന്ന കണക്ക് കൂട്ടലാണ് മാനേജ്മെന്‍റിനുള്ളത്. സമരം മൂലം തേയില ഉല്‍പാദനം നിലച്ചത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ആവര്‍ത്തിക്കുന്ന മാനേജ്മെന്‍റ് എത്രയുംവേഗം അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കുന്നത് സംശയങ്ങളുയര്‍ത്തുന്നു. ഇപ്രകാരം തങ്ങള്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ കിട്ടിയതക്കത്തില്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ കമ്പനി മടിക്കില്ളെന്ന് പശ്ചിമഘട്ട ഏകോപന സമിതി ചെയര്‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ജോണ്‍ പെരുവന്താനം ചൂണ്ടിക്കാട്ടി. പ്രശ്ന പരിഹാരത്തിന്‍െറ മറവില്‍ തങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അരലക്ഷം ഏക്കര്‍ തോട്ടഭൂമിക്ക് പട്ടയം നേടിയെടുക്കാനും കൈയേറ്റ ഭൂമി സ്വന്തമാക്കുകയെന്ന തന്ത്രവും ടാറ്റ പയറ്റാനിടയുണ്ടെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.