ഷോക്കേറ്റ് മരിച്ച ആദിവാസി യുവതികള്‍ക്ക് അന്ത്യാഞ്ജലി

മാങ്കുളം: കാട്ടില്‍നിന്ന് വിറകുശേഖരിച്ച് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ മന്നവന്‍െറ ഭാര്യ രാജാത്തി (28), കുഞ്ഞുമോന്‍െറ ഭാര്യ സലോമി (30), തങ്കച്ചന്‍െറ മകള്‍ യശോദ (20) എന്നിവരുടെ സംസ്കാരം നടത്തി. പെന്തക്കോസ്ത് വിശ്വാസിയായ രാജാത്തിയുടെ മൃതദേഹം സമീപത്തെ പുരയിടത്തിലും സി.എസ്.ഐ അംഗമായ സലോമിയെ ദേവാലയ സെമിത്തേരിയിലും യശോദയെ ആദിവാസി മതാചാരപ്രകാരം സമീപമുള്ള പറമ്പിലും സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമടക്കം വന്‍ ജനാവലി ചടങ്ങുകളില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ഷോക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വനിത (24), ഓമന, വനിതയുടെ മകന്‍ സജിത്ത് (ഒരു വയസ്സ്) എന്നിവര്‍ സുഖം പ്രാപിച്ചുവരുന്നു. പതിവുപോലെ പുലര്‍ച്ചെ സമീപമുള്ള പുരയിടത്തില്‍ വിറക് ശേഖരിച്ച് മടങ്ങവെ കുടിയിലേക്കുള്ള പ്രധാന റോഡരികില്‍ നില്‍ക്കുന്ന വൈദ്യുതി പോസ്റ്റിലെ ഇന്‍സുലേഷന്‍ പൊട്ടി എര്‍ത്ത് വയറിലൂടെ പ്രവഹിച്ച വൈദ്യുതിയില്‍നിന്ന് ഷോക്കേറ്റാണ് വീണത്. ആദ്യം വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ളവര്‍ക്ക് ഷോക്കേറ്റത്. സമീപത്ത് കല്ലുപൊട്ടിച്ചുകൊണ്ടിരുന്ന പുത്തന്‍പുരക്കല്‍ മാരിയപ്പന്‍ ജോണ്‍, പുത്തന്‍പുരക്കല്‍ ശങ്കര്‍ സിങ്കുകുടി എന്നിവര്‍ ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ എത്തുമ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണ വനിതയുടെ പിഞ്ചുകുഞ്ഞിന്‍െറ പുറത്ത് വിറകുകെട്ട് വീണ് കിടക്കുകയായിരുന്നു. ആ പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടകാരണം വൈദ്യുതി ബോര്‍ഡിന്‍െറ അനാസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരാഴ്ച മുമ്പ് മഴയത്ത് സ്കൂള്‍ വിട്ട് വന്ന തച്ചങ്കരിയില്‍ സിബിയുടെ കുട്ടിക്ക് കാലില്‍ ഷോക്കേറ്റെന്നും പോസ്റ്റില്‍ തീ കണ്ടെന്നും മാതാവിനോട് പറഞ്ഞിരുന്നു. ഇവര്‍ ആ പ്രദേശത്ത് വൈദ്യുതി ജോലി ചെയ്യുന്ന കരാര്‍ ജോലിക്കാരനോട് ഫോണ്‍ ചെയ്ത് അപ്പോള്‍ തന്നെ വിവരം അറിയിച്ചതായി സിബിയുടെ ഭാര്യ മഞ്ജു പറഞ്ഞു. അപകടമുണ്ടായ പോസ്റ്റിലും സമീപമുള്ള പോസ്റ്റിലും കാട്ടുപയര്‍ പടര്‍ന്ന് അപകടാവസ്ഥയിലാണ്. ഈ പോസ്റ്റില്‍നിന്ന് ആറാംമൈല്‍, 33 പ്രദേശത്തേക്കുള്ള 11 കെ.വി ലൈന്‍ ഈറ്റക്കാടിലൂടെയാണ് കടന്നുപോകുന്നത്. കാട്ടിലേക്ക് കൂടുതല്‍ ആളുകള്‍ പോകാത്തതുകൊണ്ട് മാത്രമാണ് അപകടമുണ്ടാകാത്തത്. സംസ്കാരത്തിനുശേഷം പ്രദേശത്തത്തെിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം വാഗ്ദാനം നല്‍കിയാണ് ആരോപണത്തില്‍നിന്ന് രക്ഷപ്പെട്ടത്. വനിതാകമീഷന്‍ അംഗം ഡോ. പ്രമീളാ ദേവി സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.