വ്യാജരേഖ ചമച്ച് മണ്ണു കടത്തല്‍; മൂന്നുപേര്‍ അറസ്റ്റില്‍

ചങ്ങനാശേരി: മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ പേരില്‍ വ്യാജരേഖ ചമച്ച് പച്ചമണ്ണ് കടത്തിവന്നിരുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. വ്യാജരേഖ നിര്‍മിച്ച് വിതരണം ചെയ്തു വന്നിരുന്ന ഈ സംഘത്തിലെ തന്നെ നാലുപേരെ പൊലീസ് തിരയുന്നു. ചങ്ങനാശേരി ഫാത്തിമാപുരം പൊട്ടശേരി നടുതലപറമ്പില്‍ ഇര്‍ഷാദ് (34), പുന്നപ്ര കാവന്‍കോട് നള്ളിക്കാട് പുത്തന്‍പറമ്പില്‍ ഷിജാസ് (21), രാമങ്കരി മിത്രക്കരി കൊച്ചുപറമ്പില്‍ സുജിത് (30) എന്നിവരെയാണ് ചങ്ങനാശേരി എസ്.ഐ ജര്‍ലിന്‍ വി. സ്കറിയയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് കോട്ടയം യൂനിറ്റ് അസി. ജിയോളജിസ്റ്റുമാരുടെ വ്യാജ ഒപ്പും സീലും പതിച്ച വ്യാജ പാസ് ഉപയോഗിച്ചാണ് മണ്ണ് കടത്തിവന്നിരുന്നത്. കാഞ്ഞിരപ്പള്ളി, കങ്ങഴ, പാമ്പാടി, ചങ്ങനാശേരി, കഞ്ഞിക്കുഴി തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് പച്ചമണ്ണ് ശേഖരിച്ച് ജില്ലയിലും പുറത്തുമായി വില്‍പന നടത്തി വരികയായിരുന്നു ഇവര്‍. ഇതുമൂലം നികുതിയിനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടായിരിക്കുന്നത്. മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനക്കിടയിലാണ് ടിപ്പര്‍ ഡ്രൈവര്‍മാരായ ഇര്‍ഷാദിനെയും ഷിജാസിനെയും പിടികൂടിയത്. വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് ഇവര്‍ അറസ്റ്റിലായത്. തുടര്‍ന്നു വിശദമായി ചോദ്യംചെയ്തതോടെയാണ് സുജിത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇതേതുടര്‍ന്നാണ് സുജിത്തിനെ മിത്രക്കരിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓഫിസിന്‍േറതുമടക്കം നാലു സീലുകളും വ്യാജ ഒപ്പും പാസിലുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പാസ് നിര്‍മാണത്തിന് നേതൃത്വം നല്‍കി വന്നിരുന്നത്, കുറിച്ചി, തൃക്കൊടിത്താനം, വാകത്താനം, മാമ്മൂട് സ്വദേശികളാണെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 50 പേജുള്ള പാസ്ബുക്കുവരെ നിര്‍മിച്ച് ജില്ലയിലെ വിവിധ പച്ചമണ്ണ് കടത്തല്‍ ലോബിക്ക് കൈമാറിയിട്ടുണ്ടെന്നും പറയുന്നു. പേജിന്‍െറ എണ്ണം കണക്കാക്കി 250 മുതല്‍ 15,000 രൂപവരെയാണ് പാസിന് ഈടാക്കിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ മൂന്നു പ്രതികളെയും റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി അറസ്റ്റിലായ സംഘത്തിലെ പ്രധാനകണ്ണിയായ സുജിത്തിനെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നും എസ്.ഐ ജര്‍ലിന്‍ വി. സ്കറിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.