അടിമാലി ഗുണ്ടാ ആക്രമണം: രണ്ടുപേര്‍ കൂടി പിടിയില്‍

അടിമാലി: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിമാലിയില്‍ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയ സംഭവത്തില്‍ ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ പൊലീസ് പിടികൂടി. കീരമ്പാറ ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ കീരമ്പാറ പാലമറ്റം കാഞ്ഞിരക്കാട്ട് എബി എല്‍ദോസ് (20), പാലമറ്റം ഐക്കരമറ്റം അരുണ്‍ സാബു (25) എന്നിവരെയാണ് ഇടുക്കി ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി എ.ഇ. കുര്യന്‍, മുല്ലപ്പെരിയാര്‍ സി.ഐ മുഹമ്മദ് നിസാര്‍, അടിമാലി സി.ഐ സജി മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ ഓടിച്ച ടവേര കാറും പിടിച്ചെടുത്തു. ഇത് പിടിയിലായ എബി എല്‍ദോസിന്‍േറതാണ്. ഇയാള്‍ തന്നെയാണ് സംഭവദിവസം കാര്‍ ഓടിച്ചത്. ഇതോടെ സംഭവത്തില്‍ എട്ടു പ്രതികളെയും അഞ്ചു വാഹനങ്ങളും പൊലീസ് പിടികൂടി. പിടിയിലായവര്‍ കേസിലെ രണ്ടാംപ്രതി ഷിയാസിന്‍െറ നിര്‍ദേശപ്രകാരം അടിമാലിയിലത്തെി കെട്ടിടം പൊളിക്കുന്നതിന് നേതൃത്വം നല്‍കിയവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. ബസ് ജീവനക്കാരെയും പൊളിച്ച കെട്ടിടത്തില്‍ താമസിച്ചിരുന്ന ഹോട്ടല്‍ ജീവനക്കാരെയും വിളിച്ചുണര്‍ത്തി ഭീഷണിപ്പെടുത്തി അടിച്ചോടിച്ച സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. അടിമാലി കൂനാരിയില്‍ കെ.എം. സക്കീറിന്‍െറ ബോഡി ബില്‍ഡിങ് വര്‍ക്ഷോപ് അടക്കം നാലു കെട്ടിടങ്ങളാണ് ബോംബ് എറിഞ്ഞും ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും പൊളിച്ചത്. വീട്ടില്‍നിന്ന് പുറത്തിറങ്ങിയ ഹോട്ടലുടമയെയും ഭാര്യയെയും ആക്രമിച്ചു. സംഘത്തില്‍ ഉള്‍പ്പെട്ട 15 പേരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് ഡിവൈ.എസ്.പി കുര്യന്‍ പറഞ്ഞു. ഈ സ്ഥലം ആധാരം ചെയ്ത് സ്വന്തമാക്കിയ കിഴക്കേ ചാലക്കുടി പാലക്കപ്പറബില്‍ ബ്രൂസി പെരേരയെ (38) ഒന്നാം പ്രതിയാക്കിയും ഇയാളുടെ സാമ്പത്തിക ഇടപാടുകാരന്‍ കിഴക്കേ ചാലക്കുടി 52 കോളനിക്ക് സമീപം ഗാന്ധിനഗര്‍ കോളനിയില്‍ കുര്യാപ്പറമ്പില്‍ ഷിയാസ് മുഹമ്മദിനെ (36) രണ്ടാംപ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. ബ്രൂസി പെരേര വിദേശത്താണ്. ക്വട്ടേഷന്‍ സംഘത്തെ നയിച്ച ഷിയാസ് ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.