തെരഞ്ഞെടുപ്പിനായി അനധികൃത മദ്യം ഒഴുകുന്നു

മുണ്ടക്കയം: തെരഞ്ഞെടുപ്പിനായി അനധികൃത മദ്യം ഒഴുകുന്നു. നവംബര്‍ രണ്ടിന് ഇടുക്കി ജില്ലയിലും അഞ്ചിന് കോട്ടയം ജില്ലയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഖലയില്‍ വോട്ട് പിടിത്തത്തിന്‍െറ പേരില്‍ ദിനം പ്രതി ഒഴുകുന്നത് ലിറ്റര്‍ കണക്കിന് മദ്യമാണ്. കോട്ടയം ജില്ലാതിര്‍ത്തിയിലുള്ള ഇടുക്കിയിലെ പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലാണ് മദ്യം പ്രധാന തെരഞ്ഞെടുപ്പ് സാമഗ്രിയായിരിക്കുന്നത്. മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം സ്വതന്ത്രന്മാരും ഇതിന് പ്രധാന പരിഗണന നല്‍കിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിലകുറഞ്ഞ ഐറ്റങ്ങളായിരുന്നു താരമെങ്കില്‍ ഇന്ന് മുന്തിയ ഇനം വിദേശ മദ്യമില്ലാതെയുള്ള പ്രവര്‍ത്തനമില്ളെന്ന അവസ്ഥയാണുള്ളത്. മുപ്പത്തിയഞ്ചാം മൈലിലെ വിദേശമദ്യശാലയില്‍നിന്ന് വാങ്ങുന്ന മദ്യം വാര്‍ഡുകളില്‍ പ്രചാരണം കൊഴിപ്പാന്‍ ഉപയോഗിക്കുന്നത്. മുണ്ടക്കയത്തെ ഒൗട്ട്ലെറ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതോടെ ഇവിടെ രാവിലെ മുതലേ വന്‍ ക്യൂവാണ് അനുഭവപ്പെടുന്നത്. അധികമായി മദ്യം വാങ്ങുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അത്തരത്തില്‍ മദ്യം വാങ്ങി ബസില്‍ പോകുന്നയാളെയാണ് കഴിഞ്ഞ ദിവസം പെരുവന്താനം പൊലീസ് പിടികൂടിയത്. കൂടാതെ കൊക്കയാര്‍ പെരുവന്താനം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ സംശയകരമായി തോന്നിയ വീടുകളില്‍ എക്സൈസ് വിഭാഗം പരിശോധന നടത്തിയിരുന്നു. ഈമാസം 31ാം തീയതി മുതല്‍ മുപ്പത്തിയഞ്ചാം മൈലില്‍ ഒൗട്ട്ലറ്റ് ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടുമെന്നതിനാല്‍ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.