ടി.ആര്‍ ആന്‍ഡ് ടീ കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

മുണ്ടക്കയം: പെരുവന്താനം, കോരുത്തോട് വില്ളേജുകളിലായി ആറായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈയേറി കൈവശം വെച്ചിരിക്കുന്ന ടി.ആര്‍ ആന്‍ഡ് ടീ തോട്ടം മാനേജ്മെന്‍റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 1957ലെ കേരള ഭൂസംരക്ഷണ നിയമം ചട്ടം ഏഴ് പ്രകാരം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയുടെ ചെയര്‍മാന്‍ എസ്. രാമകൃഷ്ണ ശര്‍മ ഒന്നാം പ്രതിയായും ബോര്‍ഡ് അംഗങ്ങള്‍ രണ്ടും മൂന്നും പ്രതികളായിട്ടാണ് കേസ് എടുത്തിരക്കുന്നത്. 1955 മുതല്‍ കൃഷി ആവശ്യങ്ങള്‍ക്ക് എന്ന വ്യാജേന സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും പൊതുജനങ്ങള്‍ ഉപയോഗിച്ചുവരുന്ന റോഡും മറ്റ് സൗകര്യങ്ങളും സ്വകാര്യ സ്വത്ത് എന്ന നിലയില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് അനധികൃതമായി ടോള്‍ പിരിച്ചും സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയുമെന്നുമുള്ള കുറ്റങ്ങളാണുള്ളത്. തോട്ടം ഏറ്റെടുക്കല്‍ സമരസമിതിക്ക് വേണ്ടി ജനറല്‍ കണ്‍വീനര്‍ പ്രഫ. റോണി കെ.ബേബി, സെക്രട്ടറി സോമന്‍ വടക്കേക്കര എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുവന്താനം പൊലീസ് നടത്തിയ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടി.ആര്‍ ആന്‍ഡ് ടീ തോട്ടം ഉടമക്കെതിരെ സമരസമിതി നല്‍കിയ ഹരജിയില്‍ വിചാരണ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കേസ് രജിസ്റ്റര്‍ ചെയ്തത് കമ്പനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതെന്ന് സമരസമിതി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.