രാത്രി ഡോക്ടര്‍ ഇല്ല: രോഗികള്‍ വലയുന്നു

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ മെഡിസിന്‍ വിഭാഗത്തില്‍ രാത്രി സമയത്ത് മെഡിക്കല്‍ ഓഫിസര്‍ ഇല്ലാത്തത് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മെഡിക്കല്‍ യൂനിറ്റിന് മുന്നിലാണ് സീനിയര്‍ ഡോക്ടര്‍ രാത്രി സമയങ്ങളില്‍ സേവനത്തിന് തയാറാകാത്തത്. ഓര്‍ത്തോ, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളില്‍ രാത്രിയില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമ്പോഴാണ് മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍ രാത്രി സമയങ്ങളില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തത്. സീനിയര്‍ ഡോക്ടര്‍ ഇല്ലാത്ത വിവരം ജൂനിയര്‍ ഡോക്ടര്‍മാര്‍ അധികൃതരെ അറിയിക്കാത്തതിനാല്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ തന്നിഷ്ടത്തിനാണ് അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഒരു എം.ഒയും ഒരു പി.ജിയും കൂടാതെ രണ്ട് ഹൗസ് സര്‍ജന്മാരുമാണ് അത്യാഹിത വിഭാഗം ഡ്യൂട്ടി ചെയ്യുന്നത്. 12 മണിക്കൂറാണ് ഡ്യൂട്ടി സമയം. എന്നാല്‍, രാത്രി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ എം.ഒ ആശുപത്രി വിടും. പിറ്റേ ദിവസം എട്ടിന് ഡ്യൂട്ടി അവസാനിക്കുന്നതിന് മുമ്പ് എത്തിയശേഷം നിരീക്ഷണ മുറിയില്‍ കഴിഞ്ഞിരുന്ന രോഗികളെ വിളിപ്പിക്കും. ഈ സമയം രാത്രി നടത്തിയ പരിശോധനകളും ചികിത്സാ വിവരങ്ങളും ജൂനിയര്‍ ഡോക്ടര്‍മാര്‍ എം.ഒയെ ധരിപ്പിക്കും. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രോഗിയെ പറഞ്ഞുവിടുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. എന്നാല്‍, രാത്രിയില്‍ വരുന്ന രോഗിക്ക് രക്തപരിശോധന ആവശ്യമായി വരുമ്പോള്‍ രോഗിയെ സ്ട്രെക്ചറില്‍ തള്ളിക്കൊണ്ട് ലാബില്‍ എത്തിച്ച ശേഷമാണ് പരിശോധനക്ക് ആവശ്യമായ രക്തം എടുക്കുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ പരിചയക്കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ രാത്രിയില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും ഡ്യൂട്ടിയിലുണ്ടാകണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.