പാലാ-പൊന്‍കുന്നം-തൊടുപുഴ റോഡ് നിര്‍മാണം ഇഴയുന്നു

പാലാ: മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയില്‍ ഉള്‍പ്പെട്ട തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡിന്‍െറ നിര്‍മാണം ഇഴയുന്നു. ശബരിമല സീസണാരംഭിക്കാന്‍ ഒരുമാസം ബാക്കിനില്‍ക്കെ നിര്‍മാണത്തിലെ മെല്ലപ്പോക്ക് ആശങ്ക ഉയര്‍ത്തുകയാണ്. ഇതുവഴിയുള്ള ഗതാഗതവും ഏറെ ദുഷ്കരമായിരിക്കുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ചെറിയ വാഹനങ്ങള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ചില ബസുകള്‍ സര്‍വിസ് നടത്താന്‍ തയാറാവുന്നില്ളെന്നും പരാതിയുണ്ട്. മണ്ണെടുപ്പ്, ടാറിങ് ജോലി വൈകുന്നതിനാല്‍ പലയിടങ്ങളിലും വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ലോകബാങ്ക് സഹായത്തോടെ 240 കോടി ചെലവിലാണ് പാതയുടെ നിര്‍മാണം. നിലവിലെ സാഹചര്യത്തില്‍ 50.32 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന പാത അടുത്ത ജൂണില്‍ മാത്രമേ പൂര്‍ത്തിയാകൂവെന്നതാണ് സ്ഥിതി. പൂനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണത്തിന് 2002 ലാണ് തുടക്കമിട്ടത്. ഇതിന്‍െറ മൂവാറ്റുപുഴ മുതല്‍ തൊടുപുഴ കോലാനി വരെയുള്ള ഭാഗം പൂര്‍ത്തിയായെങ്കിലും ശേഷിക്കുന്ന പാതയുടെ നിര്‍മാണം ഇഴയുകയാണ്. ഇതോടെ കോലാനി മുതല്‍ പാലാ വരെ യാത്ര ഏറെ ദുഷ്കരമാണ്. പാലാ-പൈക റൂട്ടില്‍ റോഡ് ചളിക്കുഴിയായി മാറിയിരിക്കുകയാണ്. മൂവാറ്റുപുഴയില്‍നിന്നാരംഭിച്ചു തൊടുപുഴ, പാലാ, പൊന്‍കുന്നം, തെക്കത്തേുകവല, മണിമലവഴി പുനലൂരില്‍ എത്തുന്ന വിധമാണ് സംസ്ഥാനപാത ആവിഷ്കരിച്ചിരിക്കുന്നത്. മൂന്നാംഘട്ടത്തില്‍ പൊന്‍കുന്നം മുതല്‍ റാന്നി വരെ നിര്‍മാണം നടക്കണം. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം അടുത്ത ജൂണില്‍ മാത്രമെ പണി ആരംഭിക്കൂ. ഇരുഭാഗത്തും ഓടയുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, റോഡ് പണി അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നവീനരീതിയില്‍ പത്ത് മീറ്റര്‍ ടാറിങ് നടത്തി ഏഴു മീറ്റര്‍ വാഹന ഗതാഗതത്തിന് നല്‍കുന്ന രീതിയിലാണ് റോഡ് നിര്‍മിക്കാനുദ്ദേശിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.