റബര്‍ ബോര്‍ഡ് കേരളത്തില്‍ രണ്ട് സോണല്‍ ഓഫിസുകള്‍ അടച്ചുപൂട്ടി

കോട്ടയം: സംസ്ഥാനത്തെ രണ്ടു സോണല്‍ ഓഫിസുകള്‍ റബര്‍ ബോര്‍ഡ് അടച്ചുപൂട്ടി. തിരുവനന്തപുരം, കോഴിക്കോട് റീജനല്‍ ഓഫിസുകളോട് അനുബന്ധിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന സോണല്‍ ഓഫിസുകളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍െറ നിര്‍ദേശ പ്രകാരം അടച്ചത്. രണ്ടു ഓഫിസുകളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റി. ഇവിടെ ചുമതല വഹിച്ചിരുന്ന ജോയന്‍റ് റബര്‍ പ്രൊഡക്ഷന്‍ കമീഷണര്‍മാരെയും അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്തിടെ നിയമിച്ചു. ഓഫിസുകളുടെ പ്രവര്‍ത്തനം മാസങ്ങള്‍ക്ക് മുമ്പുതന്നെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് സോണല്‍ ഓഫിസുകള്‍ നിര്‍ത്തിയതെന്നാണ് റബര്‍ ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റബര്‍ ബോര്‍ഡിന്‍െറ പ്രധാന ഓഫിസുകളെല്ലാം ഘട്ടംഘട്ടമായി കേരളത്തില്‍നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടുന്നതിന്‍െറ മുന്നോടിയായാണ് നടപടിയെന്ന് ബോര്‍ഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര റബര്‍ ഉല്‍പാദനത്തിന്‍െറ 95 ശതമാനവും കേരളത്തില്‍നിന്നായിട്ടും കര്‍ഷകരെ സഹായിക്കുന്ന നിലപാടില്‍നിന്ന് രണ്ടു വര്‍ഷമായി റബര്‍ ബോര്‍ഡ് പിന്നാക്കം പോകുകയാണെന്ന ആക്ഷേപത്തിനിടെയാണ് സുപ്രധാന ഓഫിസുകള്‍ അടച്ചുപൂട്ടുന്നത്. വിലയിടിവില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ നട്ടംതിരിയുമ്പോഴും ഇതൊന്നും കാണാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപനത്തിനുള്ള നീക്കത്തിലാണ് റബര്‍ ബോര്‍ഡ്. അസം, ത്രിപുര സംസ്ഥാനങ്ങള്‍ക്ക് പുറമെ അരുണാചല്‍പ്രദേശിലും ഛത്തിസ്ഗഢിലും ഒഡിഷയിലും ഝാര്‍ഖണ്ഡിലും റബര്‍കൃഷി വികസിപ്പിക്കാനാണ് ശ്രമം. ഈ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ റബര്‍കൃഷി വ്യാപനം അനിവാര്യമാണെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍െറ പുതിയ പഠനം. ത്രിപുരയില്‍ ഈ പരീക്ഷണം വിജയിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ സംവിധാനം നടപ്പാക്കുന്നതിന്‍െറ ഭാഗമായി നിരവധി ജീവനക്കാരെ ഇതര സംസ്ഥാനങ്ങളിലേക്ക് ഇതിനകം മാറ്റി. കേരളത്തില്‍ റബര്‍ കൃഷി ഏതാണ്ട് പൂര്‍ത്തിയായെന്നാണ് റബര്‍ ബോര്‍ഡിന്‍െറ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ കേരളത്തിലെ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട കോടികളുടെ പദ്ധതികളെല്ലാം ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ബോര്‍ഡ് ഒഴുക്കുകയാണ്. പ്രതിവര്‍ഷം 25 മുതല്‍ 50 കോടിക്കുമേല്‍ കൃഷി വ്യാപനത്തിനായി മാത്രം ഇതര സംസ്ഥാനങ്ങളില്‍ ചെലവഴിക്കുന്നു. കേരളത്തിലെ റബര്‍ കര്‍ഷകരില്‍നിന്ന് പിരിക്കുന്ന സെസ് അടക്കമാണ് കൊണ്ടുപോകുന്നത്. റബര്‍ ബോര്‍ഡ് പുന$സംഘടനയും രണ്ടു വര്‍ഷമായി നടത്തിയിട്ടില്ല. ചെയര്‍മാന്‍, റബര്‍ പ്രൊഡക്ഷന്‍ കമീഷണര്‍, സെക്രട്ടറി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ബോര്‍ഡിന് നാഥനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പുന$സംഘടന നീട്ടിക്കൊണ്ടുപോകുന്നത് ആസ്ഥാനം തന്നെ കേരളത്തില്‍നിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍െറ ആസൂത്രിത നീക്കത്തിന്‍െറ ഭാഗമായാണെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.