പരീക്ഷാ നടത്തിപ്പ്: എം.ജിയില്‍ സേവ് യൂനിവേഴ്സിറ്റി ഫോറം മാര്‍ച്ച്

കോട്ടയം: പരീക്ഷാ നടത്തിപ്പ് സ്വകാര്യവത്കരിക്കുന്നതിന് എതിരെ സേവ് യൂനിവേഴ്സിറ്റി ഫോറം എം.ജി സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. പ്രധാന കവാടത്തില്‍നിന്ന് അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിലേക്ക് നടത്തിയ മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഉന്നതചിന്തയിലും ഗവേഷണ തല്‍പരതയിലും വൈജ്ഞാനിക നേട്ടം കൈവരിക്കേണ്ട സര്‍വകലാശാലയില്‍ മത്സ്യച്ചന്തയിലെ വിലപേശല്‍ പോലെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു. കൈക്കൂലി വാങ്ങി നിയമനം നടത്തുംപോലെ പരീക്ഷയില്‍ വിജയിപ്പിക്കാനും സര്‍വകലാശാല കൈക്കൂലി വാങ്ങുകയാണ്. മാനേജ്മെന്‍റുകള്‍ക്ക് ഇഷ്ടമുള്ളത് അനുവദിക്കുന്ന സര്‍വകലാശാല എല്ലാം വിട്ടുകൊടുക്കുകയാണ്. മാനേജ്മെന്‍റിനെ കണ്ട് കൊടുക്കാനുള്ളത് കൊടുത്താല്‍ ജയിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവ് യൂനിവേഴ്സിറ്റി ഫോറം ചെയര്‍മാന്‍ പ്രഫ.കെ. സദാശിവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ. ഷറഫുദ്ദീന്‍, എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്‍റ് എ.ജി. ഒലീന, എ.കെ.ജി.സി.ടി സെക്രട്ടറി ഡോ. ബി കേരളവര്‍മ, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജെയ്ക് സി. തോമസ്, എം.ജി സര്‍വകലാശാല ടീച്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ബി. പ്രകാശ്കുമാര്‍, കെ.ജി.ഒ.എ നേതാവ് ഡോ. മോഹനചന്ദ്രന്‍, എയ്ഡഡ് കോളജ് നോണ്‍ ടീച്ചിങ് അസോസിയേഷന്‍ നേതാവ് ജേക്കബ് പി. നൈനാന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.