കശുവണ്ടി ഫാക്ടറി തുറന്നാല്‍ നഷ്ടമെന്ന് ഉടമ; ലാഭമെന്ന് കണക്കുകളില്‍ വ്യക്തം

കൊല്ലം: കശുവണ്ടി ഫാക്ടറികള്‍ തുറന്നാല്‍ നഷ്ടമെന്ന് ഉടമകള്‍ അവകാശപ്പെടുമ്പോഴും ഇവര്‍ പറയുന്നതടക്കമുള്ള കണക്കുകളിലൂടെ വ്യക്തമാകുന്നത് നേരിയ ലാഭമുണ്ടെന്നത്. ഫാക്ടറികള്‍ തുറന്നാല്‍ പ്രതിദിനം 17 ലക്ഷം നഷ്ടം ഉണ്ടാകുമെന്നും അതിനാലാണ് തുറക്കാന്‍ കഴിയാത്തതെന്നും കശുവണ്ടി വ്യവസായരംഗത്തെ പ്രബലരായ വിജയലക്ഷ്മി കാഷ്യൂ (വി.എല്‍.സി) ഉടമ പ്രതാപ് നായരുടെ വാദം. നഷ്ടം താങ്ങാനാകാത്തതിനാലാണ് തങ്ങള്‍ക്ക് സംസ്ഥാനത്തുള്ള 16 ഫാക്ടറികളും അടച്ചിട്ടിരിക്കുന്നതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തില്‍ കശുവണ്ടി സംസ്കരണത്തിന് കൂലിച്ചെലവ് കുടുതലായതാണ് നഷ്ടത്തിന് കാരണമെന്നും അദ്ദേഹം കണക്കുകള്‍ നിരക്കി ചൂണ്ടിക്കാട്ടി. മേഖല വലിയപ്രതിസന്ധിയാണ് നേരിടുന്നത്. അത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. തൊഴിലാളികള്‍ക്കുള്ള 300 രൂപ കൂലി മെച്ചപ്പെട്ട വേതനമല്ല. പക്ഷേ, അതുപോലും നല്‍കി കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കാനാകാത്ത സ്ഥിതിയാണ്. അത് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തോട്ടണ്ടിയുടെ ആഗോള ഉല്‍പാദനം, അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില ഇറക്കുമതിക്ക് നേരിടുന്ന വെല്ലുവിളി, പരിപ്പിന് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില എന്നിവ സര്‍ക്കാറും അറിയണം. അതിനാണ് കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമീഷനെ നിയോഗിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 26ന് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ തങ്ങള്‍ ഒരുആവശ്യവും ഉന്നയിക്കില്ല. നഷ്ടമില്ലാതെ നടത്താന്‍ സാഹചര്യം ഒരുക്കിയാല്‍ ഫാക്ടറികള്‍ തുറക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രതാപ് നായര്‍ പറഞ്ഞു. എന്നാല്‍, പ്രതാപ് നായര്‍ പറഞ്ഞതടക്കമുള്ള കണക്കുകളില്‍നിന്ന് വ്യക്തമാകുന്നത് നേരിയലാഭമുണ്ടെന്ന വസ്തുതയാണ്. ലാഭകരമാണെന്നതിന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞതിന് സമാനമായ കണക്കാണ് പ്രതാപ് നായരും പറഞ്ഞത്. ഒരു ചാക്ക് തോട്ടണ്ടി 80 കിലോയാണ്. അത് കമ്പനികളില്‍ എത്തുമ്പോള്‍ എല്ലാചെലവുകളും അടക്കം 13,680 രൂപയാകുമെന്ന് പ്രതാപ് നായര്‍ പറയുന്നു. കൂലി അടക്കം അതിന്‍െറ സംസ്കരണചെലവ് 3900 രൂപയാകും. അപ്പോള്‍ വിലയടക്കം മൊത്തംചെലവ് 17,580 രൂപയാകും. ഒരുചാക്ക് തോട്ടണ്ടി സംസ്കരിച്ചാല്‍ 22 കിലോയോളം പരിപ്പ് ലഭിക്കും. പരിപ്പ് കിലോക്ക് 850 രൂപയോളം അന്താരാഷ്ട്രമാര്‍ക്കറ്റില്‍ വില ലഭിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ 18,700 രൂപക്ക് പരിപ്പ് വില്‍ക്കാനാകുമെന്നാണ് ഈ കണക്കുകളില്‍നിന്ന് വെളിവാകുന്നത്. കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത് ഏറ്റവും മുന്തിയഇനം ഒരുചാക്ക് തോട്ടണ്ടി 11,680 രൂപ നിരക്കിലാണ് അവര്‍ക്ക് ലഭിച്ചതെന്നാണ്. തൊഴിലാളികള്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കിയിട്ടും സംസ്കരണചെലവ് 3400 രൂപയോളമാണ് ആയത്. വിലയും കൂലിച്ചെലവും അടക്കം ഒരു ചാക്ക് തോട്ടണ്ടി സംസ്കരിച്ച് പരിപ്പാക്കാന്‍ വേണ്ടിവന്നത് 15,080 രൂപയാണ്. പരിപ്പ് വിറ്റപ്പോള്‍ 18,700 രൂപ ലഭിച്ചുവെന്നുമാണ് കണക്ക്. കോര്‍പറേഷനേക്കാള്‍ ഉല്‍പാദന ശേഷിയുള്ളവാരാണ് സ്വകാര്യ കമ്പനികളിലെ തൊഴിലാളികള്‍. അതിനാല്‍ അവര്‍ക്ക് സംസ്കരണ ചെലവ് കോര്‍പറേഷനേക്കാള്‍ കുറവാണെന്നാണ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ പറയുന്നത്. കോര്‍പറേഷന്‍ കൂലിച്ചെലവായി 3400 രൂപ പറയുമ്പോള്‍ വി.എല്‍.സിക്ക് 3900 ചെലവാകുന്നു എന്നാണ് പ്രതാപ് നായര്‍ പറയുന്നത്. കശുവണ്ടിരംഗത്തെ യൂനിയന്‍ നേതാക്കള്‍ പറയുന്നത്, ഒരു ചാക്ക് തോട്ടണ്ടി സംസ്കരിക്കുന്നതിന് സ്വകാര്യ ഫാക്ടറികള്‍ക്ക് 2750 രൂപയേ ചെലവ് വരുകയുള്ളൂ എന്നാണ്. ഇങ്ങനെയായാല്‍ വിലയും സംസ്കരണച്ചെലവുമടക്കം ഒരു ചാക്കിന് 14,430 രൂപയാണ് മുടക്കേണ്ടിവരിക. വില്‍പന വിലയായി 18,700 രൂപ ലഭിക്കുമെന്നുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.